ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതിവാര പംക്തി.
ആളുകളെ കണ്ടാൽ കടിച്ചു കീറാൻ തെരുവ് നായ്ക്കൾ പാഞ്ഞടുക്കാൻ തുടങ്ങിയതോടെ വീടിന് പുറത്തിറങ്ങും മുമ്പ് പട്ടിയുടെ കടികൊള്ളാതെ തിരിച്ചുവരുത്തണേ എന്ന് സകലദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. ഒറ്റയാനെപോലെ ആരെയും വിടാതെ പിന്തുടരുന്ന സ്വഭാവ മാറ്റമാണ് ഭൂരിപക്ഷം തെരുവ് നായ്ക്കൾക്കിപ്പോൾ. കാരണമെന്തെന്ന് അറിയില്ല. ഇതിനിടയിലാണ് പേപ്പട്ടിവിഷത്തിനെതിരെയുള്ള കുത്തിവയ്പ്പ് എടുത്താലും പേ പിടിച്ച് മരിച്ച കേസുകൾ ഒന്നിനു പിറകേ ഉണ്ടാവുന്നത്. പേവിഷബാധയ്ക്ക് കാരണമാകുന്ന വൈറസിന്റെ വകഭേദമാണോ അതോ മരുന്നിന്റെ ഗുണനിലവാര കുറവാണോ എന്താണ് മരണ കാരണമെന്ന് പറയാൻ ആർക്കും കഴിയുന്നില്ല. കോട്ടയത്ത് മാത്രം പ്രതിരോധ കുത്തിവയ്പ്പ് എടുത്ത രണ്ട് പേരാണ് മരിച്ചത്. വിഷയം സുപ്രീംകോടതിയിലും എത്തി. കേസ് 28 ലേക്ക് മാറ്റി. നായ പ്രേമികളും കേസിൽ കക്ഷി ചേർന്നതോടെ നടപടി ഉടൻ ഉണ്ടാവുമെന്ന പ്രതീക്ഷയും ഇല്ലാതാവുകയാണ്. കേസിൽ വിധി വരും മുമ്പ് എത്ര പേർ പേപിടിച്ചു ചാവുമെന്ന് പറയാനും കഴിയാത്ത ഭീകാരാവസ്ഥയാണിപ്പോൾ.
പ്രഭാത സവാരിക്കിറങ്ങുന്നവർ, സ്കൂളിൽ പോകുന്ന കുട്ടികൾ, റോഡിലൂടെ നടന്നും ഇരു ചക്ര വാഹനത്തിലും പോകുന്നവർക്ക് എപ്പോൾ വേണമെങ്കിലും കടിയേൽക്കാം. ഇത് തടയേണ്ട സർക്കാരാകട്ടെ വർഷങ്ങൾക്കു മുമ്പ് നിലച്ച തെരുവ് നായ്ക്കളുടെ വംശവർദ്ധനവ് തടയുന്ന എ ബി സി പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞ് ലാഘവത്തോടെ ഈ പ്രശ്നത്തെ കാണുകയാണ്. വന്ധ്യംകരണ ശസ്ത്രകിയക്ക് വിധേയയാക്കിയ തെരുവ് നായ്ക്കൾ പ്രസവിക്കാൻ തുടങ്ങിയതോടെ പദ്ധതിയും വിജയിക്കുമെന്ന് ഉറപ്പില്ലാതായി.
പദ്ധതിയ്ക്ക് നാല് കോടി രൂപയോളം അനുവദിച്ചിട്ടുള്ളതിനാൽ ഫണ്ട് പ്രശ്നമാവില്ലെന്ന് കളക്ടറും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പറയുന്നു. ജില്ലയിൽ ഏഴിടത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയം നഗരസഭ, ഉഴവൂർ, പാലാ എന്നിവിടങ്ങളിൽ ആദ്യഘട്ടം നടപ്പാക്കും. കോടിമതയിലെ എ ബി സി സെന്റർ ഉടൻ തുറക്കും. പട്ടിപിടിത്തക്കാർക്ക് പ്രത്യേക പരിശീലനം നൽകും തുടങ്ങി വാഗ്ദാനങ്ങൾ നീളുകയാണ്. ഒരു നായയെ വന്ധീകരിക്കുന്നതിന് 1500 രൂപയാണ് ചെലവ്. 2100 രൂപ നൽകിയാൽ ഏജൻസികൾ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കും. ഏജൻസി കച്ചവടത്തിനാകും ഇനി സാദ്ധ്യത. നായ്ക്കൾക്ക് വന്ധ്യംകരണവും വാക്സിനേഷനും ഒന്നിച്ച് നൽകുന്ന പദ്ധതി മൂന്നു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുമ്പോൾ ഇതു വല്ലതും നടക്കുമോ അതോ ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമാകുമോ എന്നാണ് നാട്ടുകാർക്ക് ചോദിക്കാനുള്ളത്. നാടെങ്ങും നിറഞ്ഞു കിടക്കുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യാത്താണ് നായ്ക്കൾ വർദ്ധിക്കാൻ യഥാർത്ഥ കാരണം. അതിന് ഒരു പദ്ധതിയുമില്ലാതെ കോടികൾ ചെലവഴിച്ചുള്ള വന്ധ്യംകരണ പദ്ധതി കാശടിച്ചു മാറ്റലായി മാറുമോ എന്നാണ് ചുറ്റുവട്ടത്തിന്റെ സംശയം !
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |