ന്യൂഡൽഹി: സാമ്പത്തിക വളർച്ചയ്‌ക്കായി സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോഗുകൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും 2023 മാർച്ചോടെ ബാക്കിയിടങ്ങളിലും നടപ്പാക്കും. ബി.ജെ.പി ഭരിക്കുന്ന കർണാടക, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, അസാം തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനുള്ള പ്രവർത്തനം തുടങ്ങി. മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഉടൻ പ്രവർത്തനം തുടങ്ങും. സെപ്തംബർ ആറിന് നിതി ആയോഗ് ഡൽഹിയിൽ വിളിച്ച സംസ്ഥാന ആസൂത്രണ സെക്രട്ടറിമാരുടെ യോഗത്തിൽ നടപടികൾ ചർച്ച ചെയ്‌തിരുന്നു.
സംസ്ഥാന ആസൂത്രണ ബോർഡുകളുടെ ഘടന പരിശോധിക്കാനും നയരൂപീകരണം, പദ്ധതികളുടെ നിരീക്ഷണം, വിലയിരുത്തൽ, നടപ്പാക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കൽ തുടങ്ങിയവയ്‌ക്കും രൂപരേഖ തയ്യാറാക്കും. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047ൽ നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്‌തമാക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ സെക്രട്ടറിമാരുടെ കീഴിൽ 10 വർക്കിംഗ് ഗ്രൂപ്പുകൾ കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. പ്രതിരോധം, റെയിൽവേ തുടങ്ങിയ മേഖലകളിലൊഴികെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചയിൽ (ജി.ഡി.പി) സംസ്ഥാനങ്ങൾക്കും പങ്കുള്ളതിനാൽ കൂടുതൽ ആസൂത്രണം ആവശ്യമാണെന്നാണ് കേന്ദ്ര നിലപാട്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, നഗരവത്കരണം തുടങ്ങിയവയിൽ സംസ്ഥാനങ്ങളുടെ പങ്ക് നിർണായകമാണെന്നാണ് നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല മിക്ക സംസ്ഥാനങ്ങളുടെയും ആസൂത്രണ വകുപ്പുകൾ പ്രവർത്തനരഹിതമാണെന്നാണ് നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം.
നിതി ആയോഗിന്റെ വരവ്
2015 ജനുവരിയിൽ നിതി ആയോഗ് രൂപീകരിച്ചു
65 വർഷം പഴക്കമുള്ള ആസൂത്രണ കമ്മിഷൻ ഒഴിവാക്കി
ആദ്യഘട്ടത്തിൽ 10 സംസ്ഥാനങ്ങളിൽ നടപ്പാക്കും
2023 മാർച്ചോടെ ബാക്കിയിടങ്ങളിലുമെത്തിക്കും
2047ൽ നിശ്ചയിക്കപ്പെട്ട ലക്ഷ്യം കൈവരിക്കാനുള്ള ചവിട്ടുപടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |