യുവ പ്രൊഫഷണലുകളെ കൈമാറും
ന്യൂഡൽഹി: ഇന്തോ - പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കാൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയും തമ്മിൽ ധാരണയിലായി. ഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ത്യ - ഫ്രാൻസ് മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് കരാർ പ്രകാരം 18 - 35 പ്രായത്തിലുള്ള 500 വീതം യുവ പ്രൊഫഷണലുകളുടെ കൈമാറ്റ പദ്ധതി ആരംഭിക്കും. ഇതിനായി തൊഴിൽ വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കും. രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ കൊളോണ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി.
ഇന്തോ-പസഫിക് മേഖലയിലെ ഫ്രാൻസിന്റെ സാന്നിധ്യം പ്രയോനപ്പെടുത്തുമെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. 75 വർഷത്തെ നയതന്ത്ര ബന്ധത്തിൽ, ഫ്രാൻസും ഇന്ത്യയും പരസ്പരം പിന്തുണച്ചിട്ടുണ്ടെന്ന് കാതറിൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ബന്ധത്തിൽ വിള്ളൽ വീണിട്ടില്ല. ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ പങ്കാളിയെന്ന നിലയിൽ ഫ്രാൻസിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപരമായ പങ്കാളിത്തം വിപുലമാക്കും
തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം വിപുലമാക്കാനും ധാരണയായി. 2022 ഫെബ്രുവരിയിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ട ഉഭയകക്ഷി കരാറിന്റെ പുരോഗതിയും ചർച്ച ചെയ്തു. പ്രതിരോധം, സിവിൽ ന്യൂക്ലിയർ, ബഹിരാകാശം തുടങ്ങി നിലവിലുള്ള സഹകരണ മേഖലകളിലെ പുരോഗതിയും വിലയിരുത്തി.
ഇന്ത്യയും ഫ്രാൻസും ആസ്ട്രേലിയയും ഉൾപ്പെടുന്ന ഇന്തോ-പസഫിക് ത്രിരാഷ്ട്ര വികസന സഹകരണം, ഇന്ത്യയും ഫ്രാൻസും പങ്കാളികളായ ഭൂട്ടാൻ, പാപുവ ന്യൂ ഗിനിയ, സെനഗൽ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര സൗരോർജ്ജ പദ്ധതികൾ തുടങ്ങിയവയും ചർച്ചയായി.
നാഷണൽ പേമെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയും ലൈറയും തമ്മിലുള്ള ഉടമ്പടിയുടെ ഫലമായി ഫ്രാൻസിൽ ഇന്ത്യയുടെ ഏകീകൃത പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) തുടങ്ങുന്നതും ഹൈദരാബാദിൽ സഫ്രാൻ ഗ്രൂപ്പ് എയർക്രാഫ്റ്റ് എൻജിൻ എം.ആർ.ഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) സൗകര്യം സ്ഥാപിക്കുന്നതും ഇരുവരും സ്വാഗതം ചെയ്‌തു. ഇരട്ട ബിരുദ പഠനത്തിനുള്ള ഇൻഡോ-ഫ്രഞ്ച് കാമ്പസ് ഫോർ ഹെൽത്തിന്റെ പുരോഗതിയും മന്ത്രിമാർ അവലോകനം ചെയ്തു. യൂറോപ്പിലെ സംഘർഷാവസ്ഥ, യു.എൻ ജനറൽ അസംബ്ലി തിരഞ്ഞെടുപ്പ്,
പ്രാദേശിക, ആഗോള, ബഹുമുഖ വിഷയങ്ങൾ തുടങ്ങിയവയും ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |