പത്തനംതിട്ട: സംസ്കാരത്തിനുള്ള വിറകും മറ്റുമായി സജിനി മരണ വീട്ടിൽ പിക്ക് അപ് ഓടിച്ചെത്തുമ്പോൾ, പറ്റുന്ന പണി ചെയ്താൽ പോരേയെന്ന് പറഞ്ഞവർക്കെല്ലാമുള്ള മറുപടി കൂടിയാണത്. എന്നിരുന്നാലും, സംസ്കാരം നടത്താനും മറ്റു ചടങ്ങുകൾക്ക് പന്തലിടാനും ഇപ്പോൾ പത്തനംതിട്ട മാരൂർ നിവാസികൾക്ക് സജിനി മതി. കേരളകൗമുദിയുൾപ്പെടെ പത്രങ്ങളുടെ ഏജന്റുമാണ് ഈ മുപ്പത്തിയഞ്ചുകാരി.
ഭർത്താവ് രണജിത്ത് നാലു മാസം മുമ്പ് വാക്കു തർക്കത്തിനിടെ കൊല്ലപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ തൊഴിൽ സജിനി ഏറ്റെടുത്തത്. ടി.ടി.സി പാസ്സായതിനാൽ ട്യൂഷനെടുത്ത് രണ്ടു മക്കളെ പോറ്റാമെന്ന് ആദ്യം ചിന്തിച്ചു. എന്നാൽ ഭർത്താവിന്റെ ജ്വാല ഫ്യൂണറൽ സർവീസും പന്തൽ സാധനങ്ങളും പിക്കപ് വാനും വെറുതേ കിടക്കുമ്പോൾ വരുമാന മാർഗ്ഗം വേറെ വേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു പിന്നീട്. പിക്കപ് ഓടിക്കാൻ രണജിത്ത് പഠിപ്പിച്ച് ലൈസൻസുമെടുത്തിരുന്നു.
ബന്ധുക്കൾക്ക് കടുത്ത എതിർപ്പായിരുന്നു തുടക്കത്തിൽ. നിന്നെക്കൊണ്ട് പറ്റില്ലെന്നും വേറെ ആരെയെങ്കിലും ഏൽപ്പിക്കെന്നും ഉപദേശിച്ചു. പക്ഷേ, സജിനി പിൻമാറിയില്ല. സഹായത്തിനായി രണ്ട് തൊഴിലാളികളെ വച്ചു. ഇപ്പോൾ മാരൂരിലെ പ്രധാന പന്തൽ പണിക്കാരിയാണ് സജിനി.
പുലർച്ചെ നാലിന് ഉണർന്ന് 200 വീടുകളിൽ പത്രം ഇട്ടാണ് സജിനി ഓരോ ദിവസവും ആരംഭിക്കുന്നത്. തിരികെയെത്തി കുട്ടികളെ സ്കൂളിൽ വിടാനുള്ള ഒരുക്കങ്ങൾ. ശേഷം പിക്ക് അപ് വാനിൽ സാധനങ്ങളും ജോലിക്കാരുമായി ആവശ്യക്കാർ വിളിച്ചിടത്തേക്ക്. നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ തന്നെയുണ്ടാകും സജിനി.
മൂത്ത മകൻ ഒൻപത് വയസുകാരൻ ആയുഷ് ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലാണ്. രണ്ടാമൻ ആരവിന് അഞ്ച് വയസ്.
ഭർത്താവ് കൊല്ലപ്പെട്ട കേസ് ജില്ലാ കോടതിയിൽ നടക്കുകയാണ്. കേസിന്റെ പേരിൽ പ്രതികളുടെ ആൾക്കാരിൽ നിന്ന് ഭീഷണിയുണ്ടെന്ന് സജിനി പറയുന്നു വെളുപ്പിന് പത്രമിടുന്നതിനിടെയും പിക്കപ്പിൽ ഒറ്റയ്ക്ക് വരുമ്പോഴും ഭീഷണിപ്പെടുത്താറുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ജീവിതം കെട്ടിപ്പടുക്കാനുള്ള യാത്രയിലാണ് സജിനി. ഹെവി ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. അതു കിട്ടിയാൽ, ലോണെടുത്ത് വലിയൊരു വാഹനം വാങ്ങണമെന്നാണ് സ്വപ്നം. പന്തൽ സർവീസ് വിപുലപ്പെടുത്തണമെന്നും മോഹമുണ്ടെന്ന് സജിനി മനസുതുറക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |