പാലക്കാട്: ജില്ലയിൽ കൊയ്ത്താരംഭിച്ചിട്ടും നെല്ല് സംഭരണം സംബന്ധിച്ച് തീരുമാനം നീളുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. തൃത്താല മേഖലയിൽ കൊയ്ത്ത് തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ആലത്തൂർ, പാലക്കാട് താലൂക്കുകളിലും കൊയ്ത്ത് സജീവമാകും. അതിന് മുമ്പ് നെല്ല് സംഭരണത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ കർഷകർ ഈ സീസണിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.
സംഭരണ കേന്ദ്രങ്ങളുടെ അഭാവമാണ് ജില്ലയിലെ കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. കൊയ്തെടുക്കുന്ന നെല്ല് പാടശേഖരത്തിൽ തന്നെ ചാക്കിലാക്കി സൂക്ഷിക്കേണ്ട അവസ്ഥയിലാണ്. മഴ പെയ്താൽ നെല്ലിന്റെ ഈർപ്പം വലയി പ്രശ്നമാകും. സപ്ലൈക്കോ നെല്ലെടുക്കില്ല, ഈ സൗഹചര്യത്തിൽ സ്വകാര്യ മില്ലുകാർക്ക് കിട്ടുന്ന തുകയ്ക്ക് നെല്ല് അളക്കേണ്ടിവരും. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് കർഷകർ പറയുന്നു.
നെല്ലു സംഭരണം വൈകിയാൽ കർഷകർക്ക് ഏക്കറിനു ശരാശരി 22,440 രൂപയാണ് നഷ്ടമാകുക. സാഹചര്യം ചൂഷണം ചെയ്യുന്ന സ്വകാര്യ മില്ലുകാർ കിലോയ്ക്ക് ശരാശരി 16 മുതൽ 18 രൂപയാണ് കർഷകർക്ക് നൽകുന്നത്. സപ്ലൈകോ നൽകുന്നത് കിലോയ്ക്ക് 28.20 രൂപയും. സ്വകാര്യ മില്ലുകാർക്ക് നെല്ലു വിൽക്കേണ്ടി വന്നാൽ കൃഷിക്കാരന് കിലോയ്ക്കു 10.20 - 12.20 രൂപ വരെ നഷ്ടമാകും. സപ്ലൈകോ പ്രഖ്യാപിച്ച തുകയ്ക്കു നെല്ലെടുത്താൽ കൃഷിക്കാരന് ഏക്കറിൽ നിന്നു 2,200 കിലോ പ്രകാരം 62,040 രൂപ ലഭിക്കും. അതേസമയം കിലോയ്ക്ക് 18രൂപ നിരക്കിൽ വിൽക്കേണ്ടിവന്നാൽ 39,600 രൂപ മാത്രമേ ലഭിക്കുകയുള്ളു. നഷ്ടം 22440 രൂപ.
22ന് ചർച്ച
ഒന്നാം വിള നെല്ലുസംഭരണം സംബന്ധിച്ച് 22ന് സ്വകാര്യ മില്ലുകാരുമായി അധികൃതർ ചർച്ച നടത്തും. ഭക്ഷ്യവകുപ്പു സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായാണ് യോഗം വിളിച്ചിട്ടുള്ളത്. 2018ലെ പ്രളയ നഷ്ടം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ മില്ലുകാർ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുൾപ്പെടെ തീരുമാനമായാൽ മാത്രമേ നെല്ലെടുപ്പിൽ സഹകരിക്കൂ എന്നാണു മില്ലുകാരുടെ നിലപാട്.
വെട്ടിപ്പ് തടയാൻ വേബ്രിഡ്‌ജുകൾ പരിശോധിക്കണം
കർഷകരിൽ നിന്ന് സപ്ലൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുമ്പോൾ തൂക്കത്തിൽ വെട്ടിപ്പ് നടത്തുന്നത് തടയാൻ നടപടി. ഏജന്റുമാർ നെല്ല് തൂക്കുന്ന വേബ്രിഡ്ജ് നടത്തിപ്പുകാരുമായി ധാരണയുണ്ടാക്കിയും വേബ്രിഡ്ജ് വാടകക്കെടുത്തും തട്ടിപ്പ് നടത്തുന്നെന്ന പരാതിയെ തുടർന്നാണിത്. സംസ്ഥാനത്തെ മുഴുവൻ വേബ്രിഡ്ജുകളുടെയും കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്ന് സപ്ലൈകോ അളവുതൂക്ക വിഭാഗത്തോട് അഭ്യർത്ഥിച്ചു. സപ്ലൈകോ മാനേജർ ഇതുസംബന്ധിച്ച് അളവുതൂക്ക വിഭാഗം മേധാവിക്ക് കത്തുനൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |