പാലക്കാട്: ജില്ലയിൽ നെല്ലിൽ പോളരോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻ കരുതൽ വേണമെന്ന് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ. വിളകളെ സംരക്ഷിക്കാൻ കൃഷിയിടങ്ങളിൽ കൃത്യമായ നീർവാർച്ച സൗകര്യങ്ങൾ ഒരുക്കണം. മഴയില്ലാത്ത സാഹചര്യത്തിൽ മാത്രം വളവും കീടനാശിനിയും പ്രയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. സ്‌പ്രേയിംഗ് അത്യാവശ്യമെങ്കിൽ മാത്രം കഴിവതും തെളിഞ്ഞ കാലാവസ്ഥയിൽ പശചേർത്ത് തളിക്കാൻ ശ്രദ്ധിക്കണം.
ലക്ഷണങ്ങൾ
പാടങ്ങളിൽ നെൽച്ചെടിയുടെ കടഭാഗത്തു നിന്ന് തുടങ്ങുന്ന പൊള്ളിയ പോലുളള പാടുകളാണ് രോഗത്തിന്റെ ലക്ഷണം. ഓലയുടെ പോളയുടെ മുകളിൽ കാണുന്ന ഈ പാടുകൾ രോഗം അധികരിക്കുമ്പോൾ ഇലകളിലേക്കു വ്യാപിക്കുകയും ഇലകൾ കരിഞ്ഞു പോകുകയും ചെയ്യുന്നു.
മുൻകരുതലുകൾ
ട്രൈക്കോഡെർമ ഏക്കറിന് ഒരുകിലോഗ്രാം എന്നകണക്കിൽ, ഞാറുപറിച്ചുനട്ട് ഒരാഴ്ചയ്ക്കുശേഷം ജൈവവളവുമായി കലർത്തി പാടത്തിടണം. പറിച്ചുനട്ട് ഒരുമാസത്തിനു ശേഷം ഇത് 10 ഗ്രാം ഒരു ലിറ്ററിന് എന്ന തോതിൽ തളിച്ചു കൊടുക്കണം. രോഗം കൂടുമ്പോൾ ഒരു മില്ലി ലിറ്റർ പ്രൊപികൊണസോൾ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |