ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ 100 ലേറെ ലോകനേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 2000ത്തോളം വിശിഷ്‌ടാതിഥികൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ ലണ്ടനിലെത്തി. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മുർമുവിനെയും സംഘത്തെയും വിമാനത്താവളത്തിൽ സ്വീകരിച്ചു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, പത്നി ജിൽ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് - വാൾട്ടർ സ്റ്റെയ്‌ൻമെയർ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പോളിഷ് പ്രസിഡന്റ് ആൻഡ്രേ ഡ്യൂഡ, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക്ക് - യോൾ തുടങ്ങിയവർ പങ്കെടുക്കും. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ പത്നി ഒലേനയും ചൈനയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് വാംഗ് ക്വിഷാൻ പങ്കെടുക്കും.
ജാപ്പനീസ് ചക്രവർത്തി നരുഹിതോ, ചക്രവർത്തിനി മസാകോ, ബ്രൂണെ സുൽത്താൻ, ഒമാൻ സുൽത്താൻ, ജോർദ്ദാനിലെ അബ്ദുള്ള രാജാവ്, കുവൈറ്റ് കിരീടാവകാശി, ബെൽജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മാറ്റിൽഡ, നെതർലൻഡ്സ് രാജാവ് വില്ലെം അലെക്സാണ്ടർ, പത്നി മാക്സിമ രാജ്ഞി തുടങ്ങിയ രാജകുടുംബാംഗങ്ങൾ പങ്കെടുക്കും.
അഫ്ഗാനിസ്ഥാൻ, മ്യാൻമർ, സിറിയ, റഷ്യ, വെനിസ്വേല, ബെലറൂസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ക്ഷണമില്ല. ദക്ഷിണ കൊറിയ, നിക്കരാഗ്വ രാഷ്ട്രത്തലവൻമാരെ ക്ഷണിച്ചിട്ടില്ലെങ്കിലും അംബാസഡർമാക്ക് പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |