തൃശൂർ: ഒല്ലൂരിൽ യുവാവിനും നെന്മണിക്കരയിൽ വൃദ്ധയ്ക്കും ഇന്നലെ തെരുവുനായയുടെ കടിയേറ്റതോടെ ഭീതി വ്യാപകമായിരിക്കെ, തീവ്ര വാക്‌സിനേഷൻ യജ്ഞത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ 20 വരെ ഒരു മാസക്കാലം നീളുന്ന വാക്‌സിനേഷൻ യജ്ഞമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
വാക്‌സിനേഷനു വേണ്ടി നായയെ എത്തിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള രണ്ടുവീതം സ്‌ക്വാഡുകൾക്ക് രൂപം നൽകുന്നുണ്ട്. ഇവർക്ക് പ്രത്യേക വാഹനവുമുണ്ട്. നായകളെ പിടിക്കുന്നതിനായി കൂടുതൽ പേർക്ക് പരിശീലനം നൽകാൻ വെറ്ററിനറി വകുപ്പും വെറ്ററിനറി സർവകലാശാലയും രംഗത്തുണ്ട്. നിലവിൽ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരെയും ഇതിന്റെ ഭാഗമാക്കും.
വാക്‌സിൻ ലഭിച്ച നായകളെ തിരിച്ചറിയുന്നതിനായി അവയ്ക്ക് പെയിന്റ് കൊണ്ട് അടയാളമിടും. കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനവും ബോധവത്കരണ ക്ലാസും വാക്‌സിനേഷൻ യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും.
വളർത്തുനായകളും തെരുവുനായകളും ഉൾപ്പെടെ ജില്ലയിലെ ഒരു ലക്ഷത്തിലേറെ നായകൾക്ക് പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞദിവസം നടന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. തെരുവ് നായകളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപനത്തിലും നായകളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടറുകൾ സ്ഥാപിക്കാനും യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിനായി ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്കുകൾക്ക് ഒന്ന് എന്ന രീതിയിൽ സെന്ററുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പേവിഷ പ്രതിരോധ വാക്‌സിനേഷൻ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഇന്ദ്രനീലം ഹാളിൽ രാവിലെ 8.45ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയാകും.
മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ മതിലകം, പഴയന്നൂർ മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് തുടങ്ങും. ആംബുലൻസും ഡോക്ടറും അറ്റൻഡറും അടങ്ങുന്ന വെറ്ററിനറി യൂണിറ്റുകളാണിത്. യൂണിറ്റ് പ്രവർത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ട്. വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റന്റന്റ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് താത്ക്കാലിക നിയമനം നടത്തുന്നത്.
ഒല്ലൂർ: പൊലീസ് സ്റ്റേഷൻ റോഡിലെ പെട്രോൾ പമ്പിൽ ഇന്ധനം വാങ്ങാനെത്തിയ ആൾക്ക് തെരുവുനായയുടെ കടിയേറ്റു. പടവരാട് സ്വദേശി കാഞ്ഞിരത്തിങ്കൽ റാഫി (45) യ്ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 9നായിരുന്നു സംഭവം. തുടർന്ന് മുളങ്കുന്നത്തുകാവിലേക്ക് പോയി പ്രാഥമിക ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി. പടവരാട് പള്ളിയിലെ പുല്ല് വെട്ടുകാരനാണ് ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |