കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിനായി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിൽ, ഉടമകൾ പൊളിക്കാതെ
നിലനിർത്തിയ കെട്ടിടങ്ങൾ കരാർ കമ്പനിയുടെ നേത്യത്വത്തിൽ പൊളിച്ചു നീക്കിത്തുടങ്ങി. കടമ്പാട്ടുകോണം മുതൽ ഓച്ചിറ വരെ 293 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനുളളത്. കടമ്പാട്ടുകോണം മുതൽ കാവനാട് വരെ 172 കെട്ടിടങ്ങളും. കൊട്ടിയം മുതൽ കടമ്പാട്ടു കോണം വരെയുളള ഭാഗത്തെ കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്.
പൊളിച്ചു നീക്കാനുളള കെട്ടിടങ്ങളിൽ 60 എണ്ണം തദ്ദേശസ്ഥാപനങ്ങളുടേത് ഉൾപ്പെടെ സർക്കാർ ഉടമസ്ഥതയിലുളളവയാണ്. ഏതാനും സ്കൂൾ കെട്ടിടങ്ങളും ഈ പട്ടികയിലുണ്ട്. കെട്ടിടങ്ങളുടെ വില നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും, ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ കൈമാറുന്നതിലുള്ള കാലതാമസം കാരണം തുക കൈമാറുന്നതിന് തടസമായിരുന്നു. ഉടമസ്ഥാവകാശ രേഖകൾ കൈമാറുന്ന മുറയ്ക്ക് നഷ്ട പരിഹാരത്തുക നൽകും.
വഴിയോരക്കച്ചവടക്കാരുടെ നഷ്ട പരിഹാരത്തിനായി 18 കോടി രൂപ ഡെപ്യുട്ടി കളക്ടർക്ക് കൈമാറിയിട്ടുണ്ട്. 700 ഓളം വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകി. 4200 പേർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. പൊളിച്ചു നീക്കലിന് ദേശീയ പാത ലെയ്സൺ ഓഫീസർ എം.കെ.റഹ്മാൻ, സ്പെഷ്യൽ തഹസീൽദാർ എം.നിസാം, സൈറ്റ് എൻജിനീയർ ഹേമരാജ് മീണ, ഡെപ്യുട്ടി തഹസീൽദാർ എ.പി.സുനിൽ, റവ്യൂ ഇൻസ്പെക്ടർ ജെയിൻ എന്നിവർ നേതൃത്വം നൽകി.
ദേശീയപാത ജില്ലയിൽ
ഓച്ചിറ - കടമ്പാട്ടുകോണം
ദൂരം : 55 കിലോമീറ്റർ
പാത : 6 വരി
ഏറ്റെടുത്ത ഭൂമി : 57 ഹെക്ടർ
നഷ്ടപരിഹാരം ലഭിച്ച ഭൂഉടമകൾ : 5600
നൽകിയ നഷ്ടപരിഹാര തുക: 24,000 കോടി
...............................
രണ്ടു ദിവസം കൊണ്ട് പൊളിച്ചുനീക്കൽ പൂർത്തിയാകും. കെട്ടിടം വാടകയ്ക്കെടുത്ത് കച്ചവടം നടത്തി വന്ന വ്യാപാരികൾ ആവശ്യമായ രേഖകൾ ഡെപ്യുട്ടി കളക്ടർക്ക് നൽകി നഷ്ടപരിഹാരം വാങ്ങണം
എം.കെ.റഹ്മാൻ,
എൻ.എച്ച് ലെയ്സൺ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |