ലക്നൗ : നിക്കാഹിന് 18 വർഷങ്ങൾക്ക് ശേഷം യുപിയിലെ ക്ഷേത്രത്തിൽ വച്ച് അമേരിക്കൻ ദമ്പതികൾ ഹൈന്ദവാചാര പ്രകാരം വിവാഹിതരായി. ശനിയാഴ്ച ഉത്തർപ്രദേശിലെ ക്ഷേത്രത്തിലെത്തിയാണ് അമേരിക്കക്കാരായ മുസ്ലീം ദമ്പതികൾ ഹിന്ദു ആചാരപ്രകാരം വീണ്ടും വിവാഹിതരായത്. ഇന്ത്യയിൽ പര്യടനം നടത്താനായിട്ടാണ് കിയാമ ദിൻ ഖലീഫയും കേശ ഖലീഫയും എത്തിയത്. ദമ്പതികൾക്ക് ഒൻപത് കുട്ടികളുണ്ട്.
ജോൻപൂരിലെ ത്രിലോചൻ മഹാദേവ് ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഇഷ്ടപ്പെടുന്നതിനാലാണ് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്. വാരണാസിയിലെ ഘട്ടുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇവർ ഹിന്ദു സംസ്‌കാരത്തിൽ ആകൃഷ്ടരായത്. തന്റെ മുത്തച്ഛൻ ഇന്ത്യൻ വംശജനായ ഹിന്ദുവാണെന്ന് കേശ ഖലീഫ പറഞ്ഞു.
പണ്ഡിറ്റ് ഗോവിന്ദ് ശാസ്ത്രിയാണ് ദമ്പതികളുടെ വിവാഹ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത്. അഗ്നിയെ സാക്ഷിയാക്കി ത്രിലോചൻ മഹാദേവ ക്ഷേത്രത്തിൽ ഏഴു പ്രദക്ഷിണം നടത്തിയാണ് ചടങ്ങുകൾ അവസാനിച്ചത്. എന്നാൽ ഇവർക്ക് വിവാഹ ദിവസം വിവാഹ സർട്ടിഫിക്കറ്റ് നൽകിയില്ല. പാസ്‌പോർട്ടും വിസയും അടക്കമുള്ള രേഖകൾ ഹാജരാക്കാതിരുന്നതാണ് കാരണം. പിന്നീട് രേഖകൾ സമർപ്പിച്ചതിന് ശേഷം വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |