ന്യൂഡൽഹി:ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ സെറ്റിന്റെ മാനദണ്ഡങ്ങൾക്കെതിരെ എൻ.എസ്.എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ പാസ്സാകാൻ
പൊതു, സംവരണ വിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത മാർക്ക് നിശ്ചയിച്ചത് ഭരണഘടന വിരുദ്ധമാണെന്ന്
ആരോപിച്ചായിരുന്നു എൻ.എസ്.എസിന്റെ ഹർജി.
യോഗ്യത പരീക്ഷ വിജയിക്കണമെങ്കിൽ പൊതു വിഭാഗക്കാർ ഓരോ പേപ്പറിനും കുറഞ്ഞത് 40% മാർക്കും, രണ്ട് പേപ്പറിനും ചേർത്ത് 50% മാർക്കും നേടണം. എന്നാൽ പിന്നാക്ക,പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക്
ഓരോ പേപ്പറിനും 35% ഉം, രണ്ട് പേപ്പറിനും ചേർത്ത് 40% ഉം മാർക്ക് മതി.. 2013 ൽ ഇറങ്ങിയ വിജ്ഞാപനം ചോദ്യം ചെയ്ത് 2014 ൽ എൻ.എസ്.എസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട അപ്പീലാണ് പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ,ഇപ്പോൾ ഈ ഹർജി അപ്രസക്തമായെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു. പൊതു, സംവരണ വിഭാഗങ്ങൾക്ക് വ്യത്യസ്ത മാർക്ക് വ്യവസ്ഥയിൽ പരാതിയുണ്ടെങ്കിൽ എൻ.എസ്.എസിന് സർക്കാരിനെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസത്തിൽ
നേട്ടം കൈവരിച്ചില്ല
സാക്ഷരതയിൽ ഉന്നത നേട്ടം കൈവരിച്ച കേരളത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിക്കാനായില്ലെന്ന് സുപ്രീം കോടതി. സാക്ഷരതയിൽ കേരളത്തിലെ മാദ്ധ്യമങ്ങൾക്കും പങ്കുണ്ടെന്ന് ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ബീഡി ഫാക്ടറികളിൽ ബീഡി തെറുക്കുന്നതിനൊപ്പം തൊഴിലാളികൾ പത്രം വായിക്കുന്നു. ഏറ്റവും കൂടുതൽ ടി.വി ചാനലുകളുള്ളതും കേരളത്തിലാണ്. . സാക്ഷരതയിൽ കൈവരിച്ച നേട്ടം ടി.വി ചാനലുകൾ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
സർക്കാർ നടപടി
എടുത്തില്ല
എൻ.എസ്.എസ്
കോട്ടയം : ഹയർസെക്കൻഡറി അദ്ധ്യാപക നിയമത്തിനുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് പാസാകാൻ പൊതുവിഭാഗത്തിനും, സംവരണ വിഭാഗത്തിനും വ്യത്യസ്ത മാർക്ക് നിശ്ചയിച്ചതിനെതിരെ
സർക്കാർ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
2013 ൽ ഇത് സംബന്ധിച്ച് സർക്കാരിന് പരാതി നൽകി. നടപടിയാവാത്തതിനാലാണ് 2015ൽ ഹർജി നൽകിയത്. ഇതിൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും, എൻ.എസ്.എസിന് പരാതിയുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങൾക്ക് നൽകാമെന്നുമാണ് കോടതി വ്യക്തമാക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |