തിരുവനന്തപുരം : എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിൻ നിരപരാധിയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. എ,കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും കോൺഗ്രസ് പ്രവർത്തകരെ സി.പി.എം കള്ളക്കേസിൽ കുടുക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. ജിതിനെ ചോദ്യം ചെയ്യലിനിടെ ലഹരികലർന്ന ചോക്ലേറ്റ് നൽകി. ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സുധാകരൻ പറഞ്ഞു.
പ്രവർത്തകരെ പ്രതിയാക്കുന്ന പൊലീസിന്റെ നടപടി കോൺഗ്രസ് നോക്കിയിരിക്കുമെന്ന് പിണറായി വിജയനും സി.പി.എമ്മും കരുതരുതെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. എ,കെ,ജി സെന്ററല്ല, അതിന്റപ്പുറത്തെ സെന്റർ വന്നാലും ഞങ്ങൾക്കത് പ്രശ്‌നമല്ല. എ.കെ.ജി സെന്ററിന് നേരെ ഓലപ്പടക്കം എറിയേണ്ട കാര്യം കോൺഗ്രസിനില്ലെന്നും സുധാകരൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മൺവിള സ്വദേശി ജിതിനെയാണ് എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സി.സി. ടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ എന്നിവ ആധാരമാക്കിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം .ജൂണ്‍ 30ന് രാത്രിയാണ് സിപിഎം സംസ്ഥാന സമിതി ഓഫിസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞത്. അതേസമയം ജിതിൻ എവിടെ നിന്നാണ് എ.കെ.ജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈം
ബ്രാഞ്ചിന് മുൻപിൽ വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |