കണ്ണൂർ:എൻ.ഐ.എ. ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് കണ്ണൂർ ദേശീയ പാതയിലെ കാൽ ടെക്സ് ജങ്ഷൻ ഉപരോധിച്ച 42 പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് കാൽടെക്സിൽ റോഡ് ഉപരോധിച്ച പി.എഫ്.ഐപ്രവർത്തകരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. ഇതിനിടെ കുതറി മാറി സംഘർഷം സൃഷ്ടിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. ഉന്തുംതള്ളും ലാത്തിവീശലിനുമിടയിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫറെ പൊലീസ് ലാത്തി കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചു.
സുപ്രഭാതം ഫോട്ടോഗ്രാഫർ കെ.എം. ശ്രീകാന്തിനാണ് പരിക്കേറ്റത് തലപൊട്ടി ചോര വന്ന ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നൂറോളം പേരാണ് ഇന്നലെ നടന്നസമരത്തിൽ പങ്കെടുത്തത്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ് പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിഷേധ സ്ഥലത്തു നിന്നു തന്നെ ഭാരവാഹികൾ ഉൾപെടെ ഇരുപതിലേറെ പ്രവർത്തകരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത് കണ്ണൂർ താണയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ദേശീയപാത ഉപരോധം നടത്തിയത്. തങ്ങൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ചു കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ മാർച്ചിന് തീരുമാനിച്ചുവെങ്കിലും പൊലീസ് നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, എടക്കാട് തലശേരി പയ്യന്നൂർ, തളിപറമ്പ്, ഇരിട്ടി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |