ചാലക്കുടി: കണ്ണേ കരളേ രാഹുൽജി ... ആയിരങ്ങൾ ഏറ്റു വിളിച്ച മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ചിറങ്ങരയിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ.പ്രതാപൻ എം.പി, ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ എന്നിവരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ വരവേറ്റു.
എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകിട്ട് 5.07നാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. ചിറങ്ങരയിൽ സ്വീകരിക്കാനായി നേതാക്കൾ കാത്ത് നിന്നെങ്കിലും സമയം വൈകിയതിനാൽ അര കിലോമീറ്ററോളം മുന്നിലേക്ക് നീങ്ങി ചിറങ്ങര പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് സ്വീകരിച്ചത്. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി ആയിരങ്ങളാണ് കാത്തുനിന്നത്. സ്‌കൗട്ട് എൻ.സി.സി യൂണിഫോമണിഞ്ഞ് വിദ്യാർത്ഥികളും റോളർ സ്‌കേറ്റിംഗ് താരങ്ങളും സ്‌കൂളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ജാഥയെ അനുഗമിച്ചത്. 25 വരെയാണ് ജില്ലയിൽ യാത്രയുടെ പര്യടനം. ജില്ലാ അതിർത്തിയിൽ ജാഥയിലെ സ്ഥിരാംഗങ്ങളോടൊപ്പം ആയിരങ്ങളും അണിനിരന്നു.
മുരിങ്ങൂരിൽ ഭക്ഷണം
യാത്രയ്ക്കിടെ മുരിങ്ങൂരിലെത്തിയ രാഹുൽഗാന്ധി ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി അൽപ്പനേരമെടുത്തു. ചിറങ്ങരയിലെ പൊതുസമ്മേളനത്തോടെ വ്യാഴാഴ്ച യാത്ര അവസാനിച്ചു. ചാലക്കുടിയിൽ ക്രെസന്റ് കോളേജ് ഗ്രൗണ്ടിലാണ് താമസ സൗകര്യം. വെള്ളിയാഴ്ച വിശ്രമമാണ്. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാഹുൽഗാന്ധി ഡൽഹിയിലേക്ക് പോവുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന അശോക് ഗെഹ്ലോട്ട് കൊച്ചിയിലെത്തി രാഹുലുമായി കൂടിക്കാഴ്ച നടത്തി. അതോടെ യാത്ര ഒഴിവായി. ശനിയാഴ്ച ചാലക്കുടിയിൽ നിന്നും രാവിലെ ഏഴിന് ആരംഭിച്ച് കൊടകര വഴി രാവിലെ 11ന് ആമ്പല്ലൂരിൽ സമാപിക്കും. നാലിന് ആമ്പല്ലൂരിൽ നിന്നും ആരംഭിച്ച് ഒല്ലൂർ, കുരിയച്ചിറ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിലൂടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തേക്കിൻകാട് മൈതാനിയിൽ തെക്കേഗോപുര നടയിൽ സമ്മേളനത്തോടെ സമാപിക്കും. അന്ന് ഉച്ചയ്ക്ക് 12.30ന് രാമനിലയത്തിൽ മത സാമുദായിക നേതാക്കളെയും പൗരപ്രമുഖരുമായും 2.30ന് സാഹിത്യ അക്കാഡമിയിൽ കലാ സാംസ്‌കാരിക പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
25ന് രാവിലെ ഏഴിന് തൃശൂരിൽ നിന്നും ആരംഭിച്ച് മുളങ്കുന്നത്തുകാവ് വഴി വടക്കാഞ്ചേരിയിൽ 11ന് എത്തിച്ചേരും. വൈകിട്ട് നാലിന് വടക്കാഞ്ചേരിയിൽ നിന്നും ആരംഭിച്ച് വെട്ടിക്കാട്ടിരി സെന്ററിൽ പൊതുസമ്മേളനത്തോടെ ജില്ലയിലെ യാത്ര സമാപിക്കും. 25ന് ഉച്ചയ്ക്ക് 12.30ന് കിലയിൽ സ്വാതന്ത്ര്യ സമര പോരാളികളുമായും സൈനിക ഭടന്മാരുമായുമുള്ള കൂടിക്കാഴ്ചയും നടക്കും.
മോദി സർക്കാർ ലക്ഷക്കണക്കിന് ദരിദ്രർക്കും ജന്മം നൽകി :രാഹുൽ ഗാന്ധി എം.പി
ചാലക്കുടി : ലോകത്തിലെ രണ്ടാമത്തെ സമ്പന്നനെ ഇന്ത്യയിൽ സൃഷ്ടിച്ച മോദി സർക്കാർ ലക്ഷക്കണക്കിന് ദരിദ്രർക്കും ജന്മം നൽകിയെന്ന് രാഹുൽ ഗാന്ധി എം.പി. ഭാരത് ജോഡോ യാത്രയ്ക്ക് ചാലക്കുടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പത്ത് മുഴുവൻ ഏതാനും വ്യക്തികളിൽ കുമിഞ്ഞുകൂടി. കുത്തക കമ്പനികൾ വീണ്ടും വീണ്ടും തടിച്ചു കൊഴുത്തപ്പോൾ ആയിരക്കണക്കിന് മറ്റ് വ്യവസായികൾ ഇന്ത്യ വിട്ടു. ലക്ഷക്കണക്കിന് സാധാരണ കച്ചവടക്കാർ ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലെത്തി. ഇന്ത്യയിലെ സാധാരണ ജനങ്ങൾ ഇന്ന് അങ്കലാപ്പിലാണ്. തൊഴിൽരഹിതരായ ചെറുപ്പക്കാർക്കും ചെറുകിട ഇടത്തരം വ്യാപാരികൾക്കും ഏറെ പ്രതീക്ഷ നൽകിയ നരേന്ദ്ര മോദി ഇവരെയടക്കം നിരാശരാക്കി. വേണ്ടപ്പെട്ട കുത്തകകൾക്ക് നികുതിയിളവും നൽകി. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരെ സൃഷ്ടിക്കുകയും തൊഴിലില്ലായ്മയിൽ റെക്കാഡ് സൃഷ്ടിക്കുകയും ചെയ്തു. ശരാശരി ഒരു ഇന്ത്യക്കാരന്റെ കടം ലക്ഷം രൂപയായി. ജി.എസ്.ടിയും നോട്ടു നിരോധനവും മൂലം അടിസ്ഥാന വിഭാഗങ്ങൾ പോലും ദുരിതത്തിലായെന്നും രാഹുൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും കേരള സർക്കാരിനെയും പരാമർശിക്കാതെയായിരുന്നു പ്രസംഗം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദിക് , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, സാദിക് അലി തങ്ങൾ, ജോസ് വള്ളൂർ, ബെന്നി ബഹനാൻ , സനീഷ് കുമാർ ജോസഫ് എം.എൽ.എ, എബി ജോർജ്ജ്, വി.ഒ.പൈലപ്പൻ എന്നിവർ പ്രസംഗിച്ചു.
ഉത്സവലഹരിയിൽ ചാലക്കുടി
രാഹുൽ ഗാന്ധിയെ എതിരേൽക്കാൻ നഗരം ഉത്സവ ലഹരിയിലായിരുന്നു. കൊടി തോരണങ്ങളും കമാനങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളും വിസ്മയങ്ങളായി. സൗത്ത് ജംഗ്ഷനിലെ കൂറ്റൻ ദീപാലങ്കാര പന്തൽ സ്വീകരണത്തിന് മാറ്റു കൂട്ടി. സൗത്ത് മേൽപ്പാലത്തിനടിയിൽ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ തീർത്ത പാണ്ടി മേളം ആസ്വദിക്കാൻ നൂറ് കണക്കിനാളുകൾ തടിച്ചുകൂടി. മേളക്കാരെ കൈ വീശി അഭിവാദ്യം ചെയ്ത് രാഹുൽ ഗാന്ധി അതുവഴി കടന്നുപോയപ്പോൾ പ്രവർത്തകർ ആഹ്ളാദാരവം മുഴക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |