വള്ളങ്ങൾക്കും ശിക്കാര ബോട്ടുകൾക്കും തൊഴിൽ നികുതിയും രജിസ്ട്രേഷൻ ഫീസും
പ്രതിവർഷം 10 ലക്ഷം രൂപ ലക്ഷ്യമിട്ട് പഞ്ചായത്ത്
കൊല്ലം: മൺറോതുരുത്തിലെ കാഴ്ചകൾ കാണിക്കാൻ സഞ്ചാരികളെ കൊണ്ടുപോകുന്ന വള്ളങ്ങൾക്കും ശിക്കാര ബോട്ടുകൾക്കും രജിസ്ട്രേഷൻ ഫീസും തൊഴിൽ നികുതിയും ഏർപ്പെടുത്താൻ പഞ്ചായത്തിന്റെ തീരുമാനം. തുരുത്തിൽ ദിവസവും നൂറ് കണക്കിന് സഞ്ചാരികളെത്തുന്നുണ്ടെങ്കിലും പഞ്ചായത്തിന് കാര്യമായ വരുമാനമൊന്നും ലഭിക്കുന്നില്ല. വള്ളങ്ങളിൽ നിന്നും ബോട്ടുകളിൽ നിന്നും സ്ഥിരമായ വരുമാനം ലഭിച്ചാൽ പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകും. പ്രതിവർഷം പത്ത് ലക്ഷം രൂപയാണ് വള്ളങ്ങളിൽ നിന്നും ബോട്ടുകളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
ടൂറിസ്റ്റ് വള്ളങ്ങളിലെയും ശിക്കാര ബോട്ടുകളിലെയും തൊഴിലാളിക്ക് 2500 രൂപ വീതമാണ് തൊഴിൽ കരം ഏർപ്പെടുത്തുന്നത്. 1250 രൂപ വീതം വർഷത്തിൽ രണ്ട് തവണയായി അടച്ചാൽ മതി. വള്ളങ്ങൾക്ക് തൊഴിൽകരം ആവശ്യപ്പെട്ടുള്ള കത്ത് നൽകിയിട്ടുണ്ട്. അടുത്ത ഘട്ടമായി ശിക്കാര വള്ളങ്ങൾക്ക് കത്ത് നൽകും. വള്ളങ്ങൾക്കും ശിക്കാര ബോട്ടുകൾക്കും പഞ്ചായത്തിന്റെ എൻ.ഒ.സിയും വൈകാതെ നിർബന്ധമാക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ നിലവിൽ കൊല്ലം തോടിന്റെ കരയിലുള്ള കനാൽ ഓഫീസിലും യന്ത്രവത്കൃത ശിക്കാര ബോട്ടുകളുടേത് കൊല്ലം പോർട്ട് ഓഫീസിലുമാണ് നടക്കുന്നത്. 112 ഓളം ടൂറിസ്റ്റ് വള്ളങ്ങൾ നിലവിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടമായി ശിക്കാര വള്ളങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കും. ഏകദേശം 32 ഓളം ശിക്കാര ബോട്ടുകളുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇവയിലെ തൊഴിലാളികളുടെ അടക്കം വിവരം പൊലീസിനും കൈമാറും.
വരുന്നു, നിരക്ക് ഏകീകരണം
നിലവിൽ സഞ്ചാരികളെ കയറ്റാൻ വള്ളക്കാർക്കും ശിക്കാര ബോട്ടുകാർക്കുമിടയിൽ മത്സരമുണ്ട്. ശിക്കാര ബോട്ടുകൾ മണിക്കൂറിന് 1000 മുതൽ 1500 രൂപ വരെയുള്ള വള്ളക്കാർ 500 രൂപയ്ക്ക് മുകളിലുമാണ് ശരാശരി വാങ്ങുന്നത്. ചില ഘട്ടങ്ങളിൽ കുത്തനെ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പല ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം ആനാരോഗ്യകരമായ മത്സരം സംഘർഷത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഈ സ്ഥിതി ഒഴിവാക്കാൻ അടുത്ത ഘട്ടമായി നിരക്ക് ഏകീകരണം വരും. സഞ്ചാരികൾ കൂടുതലായി എത്തുന്ന കണ്ണങ്കാട്ട് കടവ്, ഇടിയക്കടവ്, പേഴുംതുരുത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കും. ഇവിടം കേന്ദ്രീകരിച്ചായിരിക്കും ഫീസ് പിരിവ്. എല്ലാവർക്കും തുല്യമായി വരുമാനം ലഭിക്കുന്ന തരത്തിൽ എത്തുന്ന സഞ്ചാരികളെ വിഭജിച്ച് നൽകും.
ശുചിമുറികൾ ഉടൻ
തുരുത്തിൽ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ ശുചിമുറി, കഫെറ്റേരിയ ഫെസിലിറ്റേഷൻ സെന്റർ എന്നിവ വൈകാതെ സ്ഥാപിക്കും. ഇതിനായി സ്ഥലം കണ്ടെത്തി നൽകാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഇടിയക്കടവ്, പേരുംതുരുത്ത്, കണ്ണങ്കാട്ട്കടവ് എന്നിവിടങ്ങളിൽ സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കും. ഇതിന് പുറമേ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വഴി വ്യക്തമാക്കുന്ന സൈൻ ബോർഡുകളും വൈകാതെ സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |