ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻ എൻ എയുടെ റിമാൻഡ് റിപ്പോർട്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഡാലോചന നടത്തി, യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു, പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി ആശയവിനിമയം നടത്തി, അറസ്റ്റിലായവരിൽ നിന്ന് സുപ്രധാന രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തി എന്നിങ്ങനെയാണ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
താലിബാൻ മാതൃകയിലെ മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ വ്യക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും ദേശീയ അന്വേഷണ ഏജൻസി പറയുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആരോപണങ്ങൾ നിഷേധിച്ചു.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ വിദേശ ഫണ്ട് ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് എൻ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് ഉള്ള ബന്ധമാണ് ഇ ഡി പരിശോധിക്കുന്നത്. പി എഫ് നേതാക്കൾക്കെതിരെ രണ്ട് കുറ്റപത്രങ്ങൾ ഇ ഡി സമർപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ടും മാദ്ധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ടുമാണ് ഇ ഡി കുറ്റപത്രം.
കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എൻ ഐ എ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവരെയും കസ്റ്റഡിയിൽ എടുത്തവരെയും ഡൽഹി എൻ ഐ എ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |