വിതുര: കിളിമാനൂരിൽ നിന്ന് പേപ്പാറ ഡാമിൽ പ്രകൃതി പഠന ക്യാമ്പിനെത്തിയ എസ്.പി.സി സേനാംഗങ്ങളെ ആക്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് കോട്ടയ്ക്കകം കൊന്നമൂട് വീട്ടിൽ കെ.ഷിജി കേശവൻ(45), കോട്ടയ്ക്കകം കല്ലുവിളാകത്ത് വീട്ടിൽ ഉദയകുമാർ (44), വിതുര ആനപ്പാറ തുളസിവിലാസത്തിൽ വിജിൻ (35), മുക്കോലയ്ക്കൽ പ്രീതാ ഭവനിൽ ഹരി (31) എന്നിവരാണ് പിടിയിലായത്.മറ്റൊരു പ്രതിയായ ആര്യനാട് സക്കീറിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം.സംഘം നടത്തിയ ആക്രമണത്തിൽ എസ്.പി.സി പരിശീലകനായ എസ്.ഐ രാജേന്ദ്രൻ നായർ, റിട്ട. എസ്.ഐ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിൽ എന്നിവർക്ക് പരിക്കേറ്റിരുന്നു.
കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ 41 അംഗ എസ്.പി.സി കേഡറ്റുകൾ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് പേപ്പാറയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയത്.ബുധനാഴ്ച വൈകിട്ട് കേഡറ്റുകൾ മാർച്ച് പാസ്റ്റ് ചെയ്യുന്നതിനിടയിൽ മദ്യപിച്ചെത്തിയ സംഘം കുട്ടികളെ അസഭ്യവർഷം നടത്തുകയും, ഇത് ചോദ്യം ചെയ്തപ്പോൾ ആക്രമണം നടത്തുകയുമായിരുന്നുവെന്ന് വിതുര പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പാലോട് സി.ഐ ഷാജി, എസ്.ഐ സതീഷ്, വിതുര എസ്.ഐ വിനോദ്, ജസീൽ, സുജിത് എന്നിവരും, ഷാഡോ പൊലീസും ചേർന്നാണ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |