#രാജസ്ഥാൻ കോൺ.നിയമസഭാ കക്ഷി യോഗം റദ്ദാക്കി
#ഗെലോട്ടും പൈലറ്റും ഇന്ന് ഡൽഹിയിലെത്താൻ നിർദ്ദേശം
ന്യൂഡൽഹി:സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ കൂട്ട രാജി വയ്ക്കുമെന്ന് 80 കോൺഗ്രസ് എം.എൽ.എമാർ ഭീഷണി മുഴക്കിയതോടെ ,രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായി. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് തൊട്ട് മുമ്പ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തരായ എം.എൽ.എമാർ ശാന്തി കുമാർ ധരിവാൾ എം.എൽ.എയുടെ വസതിയിൽ യോഗം ചേർന്നു. സ്പീക്കർക്ക് രാജി നൽകാനാണ് നീക്കം.
2020 ൽ സച്ചിൻ പൈലറ്റ് വിമത നീക്കം നടത്തിയപ്പോൾ പാർട്ടിയോടൊപ്പം നിന്ന എം.എൽ.എമാരിൽ നിന്ന് പുതിയ മുഖമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് ഗെലോട്ട് പക്ഷം പ്രമേയം പാസ്സാക്കി. ഭൂരിപക്ഷ എം.എൽ.എമാരുടെ ഇഷ്ടമനുസരിച്ച് തീരുമാനമുണ്ടായില്ലെങ്കിൽ സർക്കാർ വീഴുമെന്ന് യോഗത്തിൽ പങ്കെടുത്ത സന്യം ലോധ എം.എൽ.എ പറഞ്ഞു. ഇതേത്തുടർന്ന്,കേന്ദ്ര നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെയുടെയും രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കന്റെയും സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകുന്നേരം 7 മണിക്ക് നടക്കേണ്ടിയിരുന്ന നിയമസഭാകക്ഷി യോഗം ഏറെ വൈകി റദ്ദാക്കി..നിരീക്ഷകരെ മടക്കി വിളിച്ച ഹൈക്കമാൻഡ്, മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ,സച്ചിൻ പൈലറ്റിനോടും ഇന്ന് ഡൽഹിയിലെത്താൻ നിർദ്ദേശിച്ചു.
ധരിവാളിന്റെ വസതിയിൽ നടന്ന യോഗത്തിൽ 92 എം.എൽ.എമാർ പങ്കെടുത്തതായി ഗെലോട്ട് പക്ഷം അവകാശപ്പെടുന്നു. ഈ എം.എൽ.എമാർ പിന്നീട് ഒരു ബസിൽ സ്പീക്കർ സി.പി ജോഷിയുടെ വസതിയിലെത്തി. നിയമസഭാകക്ഷി നേതൃമാറ്റം ഇപ്പോൾ വേണ്ടെന്നും, കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ആലോചിക്കാമെന്നുമാണ് ഗെലോട്ട് പക്ഷം പറയുന്നത്. 2019 ൽ കോൺഗ്രസിൽ ചേർന്ന ആറ് ബി.എസ്.പി എം.എൽ.എമാരുൾപ്പെടെ കോൺഗ്രസിന് 107 പേരുടെ പിന്തുണയാണുള്ളത്. 2020 ൽ സച്ചിൻ പൈലറ്റ് നടത്തിയ വിമത നീക്കത്തിൽ അദ്ദേഹത്തെ പിന്തുണച്ചത് 20 പേരായിരുന്നു.
ഗെലോട്ടും തരൂരും 27 നും
30 നും പത്രിക നൽകും.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ മത്സര രംഗത്തുള്ള അശോക് ഗെലോട്ടും ശശി തരൂരും യഥാക്രമം സെപ്തം. 27 നും 30 നും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. . ഗെലോട്ട് പതിക നൽകുമ്പോൾ കോൺഗ്രസിന്റെ ഉന്നതരായ നേതാക്കളെല്ലാം ഒപ്പമുണ്ടാകുമെന്നാണ് സൂചന. ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്നാണ് വിശദീകരണമെങ്കിലും, ഗാന്ധി കുടുംബം ഗെലോട്ടിനൊപ്പമാണ്. സെപ്തം. 30 ന് പത്രിക സമർപ്പിക്കുന്ന ശശി തരൂരിനൊപ്പം ആരൊക്കെയുണ്ടാകുമെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |