തിരുവനന്തപുരം: മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇക്കാര്യം പരിശോധിക്കാൻ ഒക്ടോബർ 5ന് ചീഫ് എൻജിനിയർമാർ ശബരിമല റോഡുകളിലൂടെ സഞ്ചരിക്കും. ചീഫ് എൻജിനിയർമാരുടെ റിപ്പോർട്ട് പരിശോധിച്ചശേഷം ഒക്ടോബർ 19, 20 തീയതികളിൽ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുമെന്നും റോഡുകളുടെ അവസ്ഥ തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി റോഡുകളുടെ സ്ഥിതി അവലോകനം ചെയ്യാൻ ജില്ലാ കളക്ടർമാരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലേക്കുള്ള റോഡുകളെ 19 പ്രധാന റോഡുകളായും 7 സപ്ളിമെന്ററി റോഡുകളായും ലീഡിംഗ് റോഡുകളായും കാറ്റഗറി തിരിച്ചിട്ടുണ്ടെന്നും ഓരോ റോഡിന്റെയും അറ്റകുറ്റപ്പണിയുടെ ചുമതല ഓരോ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണെന്നും മന്ത്രി അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ ഒക്ടോബർ 19ന് പത്തനംതിട്ടയിൽ റിവ്യൂ മീറ്റിംഗ് ചേരും.
കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിൽ വലിയ തീർത്ഥാടക പ്രവാഹം പ്രതീക്ഷിക്കുന്നുവെന്നും സീസണിന് ഏറെ മുമ്പ് ഇത്തരം ഒരു യോഗം ചേർന്നത് ഗുണകരമാകുമെന്നും സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു.
ഓൺലൈനായി റൂം ബുക്ക് ചെയ്യാം
തീർത്ഥാടകർക്കായി ശബരിമലയിലും എരുമേലിയിലുമുളള റസ്റ്റ് ഹൗസുകളിൽ ഓൺലൈനായി റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയതായും ഇതിനായി പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഇത്തവണ മുതൽ ഓൺലൈനായി ഡോർമെറ്ററി സൗകര്യവും ബുക്ക് ചെയ്യാനാകും.
തുടങ്ങാത്ത റോഡ് പണി തീർത്തെന്ന്
ഉദ്യോഗസ്ഥർ, പൊട്ടിത്തെറിച്ച് മന്ത്രി
ദീപു.ആർ
തിരുവനന്തപുരം: റോഡുകളുടെ പേര് കേട്ട് കണ്ണ് മിഴിക്കുകയും ആരംഭിക്കാത്ത പണി പൂർത്തിയാക്കിയെന്ന് കളവ് പറയുകയും ചെയ്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ശബരിമല സീസണിന് മുന്നോടിയായി തിരുവനന്തപുരത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥരുടെ പൊട്ടൻകളിയിൽ മന്ത്രി ക്ഷുഭിതനായത്. പ്രധാന റോഡുകളും അവിടങ്ങളിലെ പ്രശ്നങ്ങളും മനഃപാഠമാത്തിയ മന്ത്രി സ്ഥിതി അന്വേഷിച്ചപ്പോൾ പല ഉദ്യോഗസ്ഥരും പരസ്പര ബന്ധമില്ലാത്ത മറുപടിയാണ് നൽകിയത്. പീരുമേട് എം.എൽ.എ വാഴൂർ സോമന് വണ്ടിപ്പെരിയാർ - ശബരിമല സത്രം റോഡിന്റെ പോരായ്മകൾ പരിഹരിക്കുമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയതാണ്. ഇന്നലെ മീറ്റിംഗിൽ ഇത് വീണ്ടും എം.എൽ.എ ഉന്നയിച്ചപ്പോൾ മന്ത്രിയുടെ ചോദ്യങ്ങൾക്ക് കെ.എസ്.ടി.പി ചീഫ് എൻജിനീയർക്ക് മറുപടി ഇല്ലായിരുന്നു. ചേറ്റുപാറ- ഏലപ്പാറ റോഡിന്റെ ശോച്യാവസ്ഥ, വണ്ടിപ്പെരിയാറിൽ പാറമടക്ക് ഇടത്താവളത്തിന്റെ ഭാഗത്തെ കലുങ്ക് തകർന്നത്, കൊല്ലം- തേനി ദേശീയപാതയിൽ മുണ്ടക്കയം- കുമളി ഭാഗത്തെ റോഡ് നിർമ്മാണം തുടങ്ങിയ ചോദ്യങ്ങളിൽ പലതിനും യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത മറുപടികളാണ് ലഭിച്ചത്. മുണ്ടക്കയം - കുമളി റോഡിൽ പണി ആരംഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലുംടെൻഡർ എടുത്തയാൾ ഉപേക്ഷിച്ച് പോയതായി എം.എൽ.എ മാരായ വാഴൂർ സോമനും ഡോ.ജയരാജും തിരുത്തി.
വണ്ടിപ്പെരിയാർ എച്ച്.എസിന് മുന്നിലെ ഗർത്തത്തിൽ നാട്ടുകാർ വാഴവച്ചതും തനിക്ക് അത് മാറ്റേണ്ടിവന്നതും വിവരിച്ച എം.എൽ.എയോട് എൻജിനിയറെ വിളിച്ചുവരുത്തി മാറ്റിക്കണമെന്ന് മന്ത്രി പ്രതികരിച്ചു. ഫയലുകൾ പഠിക്കാനോ പരിശോധിക്കാനോ മെനക്കെടാതെയാണ് ഉദ്യോഗസ്ഥരിൽ ചിലർ എത്തിയത്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബർ 19ന് മുമ്പ് പൂർത്തിയാക്കാൻ മന്ത്രി അന്ത്യശാസനം നൽകി.കാര്യങ്ങൾ കർശനമായി വിലയിരുത്താൻ ചീഫ് എൻജീനീയർമാരോടും കളക്ടർമാരോടും നിർദേശിച്ചു.
പൊതുമരാമത്ത് റോഡ്,കെട്ടിടം, പാലം, ദേശീയപാത, കെ.എസ്.ടി.പി, കെ.ആർ.എഫ്.ബി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. അമ്പതോളം ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഓൺലൈനായാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |