ന്യൂയോർക്ക്: കോടാനുകോടി ഉൽക്കകളും ഛിന്നഗ്രഹങ്ങളും നിറഞ്ഞതാണ് പ്രപഞ്ചം. ഇവയിൽ നൂറു കണക്കിന് ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ ഭീഷണിയില്ലാതെ കടന്നു പോകുകയാണ്.
എന്നാൽ, എപ്പോഴെങ്കലും ഒരു ഛിന്നഗ്രഹം ഭൂമിയെ ഇടിച്ചാലോ ? അത്തരമൊരു ഭീമൻ ഛിന്നഗ്രഹ പതനം ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനമുണ്ടായതാണ് ഭൂമിയെ അടക്കിവാണിരുന്ന ദിനോസറുകൾ ഉൾപ്പെടെയുള്ള സ്പീഷീസുകളുടെ വംശനാശത്തിലേക്ക് വഴിവച്ചതെന്നാണ് സിദ്ധാന്തം.
ഇതുപോലെ ഒരു ഉൽക്കയോ ഛിന്നഗ്രഹമോ ഭൂമിക്ക് നേരെ വന്നാൽ എന്ത് ചെയ്യും? ഇടിച്ചോടിക്കാം.!
അതെ, ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹത്തെ അതിന്റെ സഞ്ചാരപാതയിൽ നിന്ന് വഴിതിരിച്ചു വിടാമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറയുന്നു. ഇതിനായി നാസ ആവിഷ്കരിച്ച ' ഡബിൾ ആസ്‌റ്ററോയ‌്ഡ് റീ ഡയറക്ഷൻ ടെസ്റ്റ് " അഥവാ ' ഡാർട്ട് ( DART ) " പേടകം ഇന്ന് ( ഇന്ത്യൻ സമയം നാളെ പുലർച്ചെ ) ഒരു ഛിന്നഗ്രഹത്തെ ഇടിക്കാൻ പോവുകയാണ്.
എന്താണ് ഡാർട്ട് ?
ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് കുതിക്കുന്ന പേടകം
ഒരു കാറിന്റെ വലിപ്പം
നാസ, ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി തുടങ്ങിയവയുടെ സംയുക്ത പദ്ധതി
' കൈനറ്റിക് ഇംപാക്ടർ " സാങ്കേതിക വിദ്യയിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം വ്യതിചലിപ്പിക്കുക ലക്ഷ്യം
കഴിഞ്ഞ വർഷം നവംബർ 24ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചു
ചെലവ് - 33 കോടി ഡോളർ
എന്ത് സംഭവിക്കും ?
സെക്കൻഡിൽ 6.6 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ഡാർട്ട് ' ഡിഡിമോസ് " എന്ന ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ' ഡൈമോർഫസ് " (ഡിഡിമൂൺ) എന്ന ചെറു ഛിന്നഗ്രഹത്തിൽ അതിശക്തമായി കൂട്ടിയിടിക്കും. ഇടിയുടെ ആഘാതത്തിൽ ഭൂമിയിൽ നിന്ന് 110 ലക്ഷം കലോമീറ്റർ അകലെയുള്ള ഡൈമോർഫസിന്റെ ഭ്രമണപഥത്തിലും സഞ്ചാര വേഗത്തിലും നേരിയ വ്യതിചലനം ഉണ്ടാകുമെന്ന് കരുതുന്നു. അല്ലെങ്കിൽ ഡാർട്ട് ഫലം കാണാതെ തകരും.
വിജയിച്ചാൽ ഭാവിയിൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപാത ഇതുപോലെ 'ഇടിച്ചുതെറിപ്പിക്കാൻ" കഴിഞ്ഞേക്കും. പക്ഷേ, വളരെ നേരിയ തോതിൽ മാത്രമേ ഛിന്നഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിൽ നിന്ന് വ്യതിചലിപ്പിക്കാൻ കഴിയൂ എന്നതാണ് വാസ്തവം. ഡൈമോർഫസിന്റെ കാര്യത്തിൽ സെക്കൻഡിൽ ഒരു മില്ലീമീറ്ററിന്റെ ഒരംശം മാത്രം. എന്നാൽ, സഞ്ചാര പാതയെ സ്വാധീനിക്കാൻ ഇത് മതിയാകും. ഡാർട്ടിലെ കാമറയും ലിസിയ ക്യൂബ് എന്ന ചെറു ഉപഗ്രഹവും ജെയിംസ് വെബ് ടെലിസ്കോപ്പും കൂട്ടിയിടിയുടെ ദൃശ്യങ്ങളും വിവരങ്ങളും ശേഖരിക്കും.
എപ്പോൾ ?
ഇന്ന് യു.എസ് സമയം രാത്രി 7.14ന് ( ഇന്ത്യൻ സമയം, നാളെ പുലർച്ചെ 4.44ന് )
ഡൈമോർഫസ് പാവം !
ഡിഡിമോസ് ഛിന്നഗ്രഹ വ്യൂഹത്തിലെ വലിയ ഛിന്നഗ്രഹമായ ഡിഡിമോസിന് 780 മീറ്റർ വലിപ്പമുണ്ട്. ഇതിനെ ചുറ്റുന്ന ഡൈമോർഫസിനാകട്ടെ 160 മീറ്ററും. ഭൂമിയിൽ പതിക്കാൻ സാദ്ധ്യത ഇല്ലാത്ത ഡൈമോർഫസിനെ പരീക്ഷണത്തിന് വേണ്ടി മാത്രം തിരഞ്ഞെടുത്തതാണ്. എന്നാൽ, ഇതേ വലിപ്പത്തിലെ ഒരു ഛിന്നഗ്രഹം ഇടിച്ചാൽ ഭൂമിയിൽ പതിനായിരങ്ങൾ മരിക്കാനിടയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |