തിരുവനന്തപുരം: തീവ്രവാദക്കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ എൻ ഐ എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. മൂന്നാം പ്രതി അബ്ദുൾ സത്താർ, പന്ത്രണ്ടാം പ്രതി സി എ റൗഫ് എന്നിവർക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിക്കുക.
പ്രതികൾ രാജ്യം വിടാനുള്ള സാദ്ധ്യതയടക്കം മുന്നിൽക്കണ്ടുകൊണ്ടാണ് എൻ ഐ എയുടെ നീക്കം. പി എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ അബ്ദുൾ സത്താർ. പട്ടാമ്പി സ്വദേശിയായ റൗഫ് പി എഫ് ഐ സംസ്ഥാന സെക്രട്ടറിയാണ്.
ഹർത്താൽ ആഹ്വാനം ചെയ്തത് അബ്ദുൾ സത്താറും റൗഫുമാണെന്നാണ് എൻ ഐ എയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പി എഫ് ഐ സംസ്ഥാന - ജില്ലാ നേതാക്കളടക്കം കേസിൽ പതിമൂന്ന് പ്രതികളാണ് ഉള്ളത്. ഇവരിൽ പതിനൊന്ന് പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിന്ന് പ്രതികൾ ചില പ്രത്യേക വിഭാഗങ്ങളുടെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിലും എൻ ഐ എ പരിശോധന തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |