മലപ്പുറം: 'അഞ്ച് വർഷത്തിലധികം ഭർത്താവിന്റെ പീഡനം സഹിച്ചു, ഇനി താങ്ങാൻ ശേഷിയില്ല'. സ്നേഹിത ഹെൽപ്പ് ഡെസ്‌കിൽ നിയമ സഹായമഭ്യർത്ഥിച്ച് എത്തിയ യുവതിയുടെ വാക്കുകളാണിത്. ജില്ലയിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കിലെത്തുന്ന പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നു. ജനുവരി മുതൽ ഇതുവരെ 177 പരാതികൾ സ്‌നേഹിതയിൽ ലഭിച്ചപ്പോൾ ഇതിൽ 41 കേസുകളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. മദ്ധ്യവയസ്‌കരായ സ്ത്രീകളാണ് പരാതിക്കാരിൽ ഭൂരിഭാഗവും. മക്കളുടെ ഭാവിയോർത്ത് വർഷങ്ങളോളം ഗാർഹിക പീഡനങ്ങൾ സഹിക്കുന്ന ഇവർ ഒട്ടും ഒന്നിച്ചുപോവാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പരാതിയുമായി രംഗത്തെത്തുന്നതെന്ന് സ്നേഹിത ഹെൽപ്പ് ഡെസ്‌ക്ക് ജീവനക്കാർ പറയുന്നു.
മാനസിക സമ്മർദ്ദം കൂടുന്നു
മാനസികസമ്മർദം കുറയ്ക്കാൻ 231 പേർ സ്‌നേഹിതയിലേക്ക് വിളിച്ചിട്ടുണ്ട്. ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള അവഗണന, ഒറ്റപ്പെടൽ, ജോലി സ്ഥലത്തെ സമ്മർദ്ദം എന്നിവയാണ് പ്രധാനമായും അലട്ടുന്നത്. സെന്ററുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസലിംഗ് സേവനം ലഭ്യമാണ്. കുടുംബം, ദാമ്പത്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 80 പരാതികളും ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവർക്കും കൗൺസലിംഗ് നൽകും. സ്ത്രീകൾക്കെതിരെ 24ഉം കുട്ടികൾക്കെതിരായ അഞ്ചും അതിക്രമ കേസുകൾ സ്‌നേഹിതയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലഹരിയുമായി ബന്ധപ്പെട്ട് പത്തും കുട്ടികളുടെ പെരുമാറ്റ വൈകല്യവുമായി ബന്ധപ്പെട്ട് മൂന്നും പരാതികൾ ലഭിച്ചു. മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 14 പരാതികളുമുണ്ട്. സഹായം അഭ്യർത്ഥിച്ചു വരുന്ന സ്ത്രീകൾക്ക് വേണ്ട പിന്തുണയും നിർദ്ദേശവും നൽകി പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തി തുടർനടപടികൾ ഉറപ്പാക്കുകയാണ് സ്നേഹിതയിലൂടെ ചെയ്യുന്നത്. മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി താത്കാലിക അഭയകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 33 അന്തേവാസികളുണ്ട്.
ശാരീരിക പീഡനങ്ങൾ ഒരുപരിധി പിന്നിടുമ്പോൾ മാത്രമാണ് സ്ത്രീകൾ പ്രതികരിക്കുന്നത്. മാനസികമായ പീഡനം സഹിക്കുന്ന പ്രവണതയാണ്.
അനുഷ, കൗൺസിലർ, സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |