കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോഴിക്കോടുള്ള ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ജീവകാരുണ്യസംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യൻ നാഷണൽ ലീഗിന്റെ ജനറൽ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മന്ത്രിമാർ മന്ത്രിസഭയിലുള്ളത് കേരളത്തിന് കടുത്ത സുരക്ഷാഭീഷണിയാണ് ഉയർത്തുന്നതെന്നും മാർച്ച് ഉദ്ഘാടനംചെയ്ത ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. അതുകൊണ്ടാണ് തീവ്രവാദ സംഘടനകളെ കേന്ദ്ര അഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവാത്തത്. ലീഗിന് തീവ്രത പോരാഞ്ഞിട്ടാണ് ഐ.എൻ.എൽ രൂപംകൊണ്ടത്. അതിന്റെ നേതാക്കൾ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട നടപ്പാക്കുന്ന സംഘടനകളിൽ നേതൃത്വം വഹിക്കുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു
കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പരിക്കേറ്റ ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ടി.രജിത് കുമാർ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യാ മുരളി എന്നിവർ പ്രസംഗിച്ചു. ടി.ചക്രായുധൻ, സി.പി.വിജയകൃഷണൻ, സരിതാ പറയേരി, കെ.കെ.ബബ് ലു, ഷെയ് ഷാഹിദ്,
വിഷ്ണു പയ്യാനക്കൽ, പ്രവീൺശങ്കർ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |