തിരുവനന്തപുരം: സിൽവർലൈനിന്റെ സാമൂഹ്യാഘാത പഠനം തുടരാൻ ഇനിയുള്ള സർവേ ഡിജിറ്റലായി നടത്തും. കല്ലിടുന്നതിന് പകരം ജിയോ ടാഗിംഗ് ഉപയോഗിച്ച് ഭൂമിയിലോ സമീപത്തോ ഉള്ള കെട്ടിടങ്ങളിലും മരങ്ങളിലും മാർക്കിംഗ് നടത്തും. അഞ്ച് ഉപഗ്രഹങ്ങളിലെ വിവരങ്ങളുപയോഗിച്ച് അലൈൻമെന്റിന്റെ അക്ഷാംശം, രേഖാംശം എന്നിവ അതീവ കൃത്യതയോടെ അടയാളപ്പെടുത്തുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) ഉപയോഗിച്ചായിരിക്കും മാർക്കിംഗ് നടത്തുക. അലൈൻമെന്റ് കൃത്യമായി മനസിലാക്കാൻ മാർക്കിംഗ് അനിവാര്യമാണെന്ന് കെ-റെയിൽ അറിയിച്ചു.
റവന്യൂ, സർവേ, പൊലീസ്, സാമൂഹ്യാഘാത പഠന ഏജൻസി, കെ-റെയിൽ എന്നിവരടങ്ങിയ സംഘമാവും മാർക്കിംഗിനെത്തുക. സർവേയ്സ് ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് മാർക്കിംഗ്.
ഏതുതരത്തിൽ സർവേ നടത്തിയാലും തടയുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. 955.13 ഹെക്ടർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 100 ദിവസത്തിനകം സാമൂഹ്യാഘാത പഠനം പൂർത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. രണ്ടു മാസമായി സർവേ മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞദിവസം സർവേ തുടരാൻ മുഖ്യമന്ത്രി അനുമതി നൽകി. സർവേ നടത്തിയിരുന്ന ഏജൻസികളെ തുടരാൻ അനുവദിച്ച് റവന്യൂ വകുപ്പ് വിജ്ഞാപനമിറക്കും. പദ്ധതിക്ക് കേന്ദ്രസർക്കാരും റെയിൽവേയും അനുമതി നൽകിയിട്ടില്ല.
ഏറ്റെടുക്കേണ്ട ഭൂമി
(ഹെക്ടറിൽ)
തിരുവനന്തപുരം................................78.42
കൊല്ലം.....................................................83.06
ആലപ്പുഴ.................................................42.51
പത്തനംതിട്ട.........................................44.47
കോട്ടയം................................................108.11
എറണാകുളം....................................120.72
തൃശൂർ...................................................111.47
മലപ്പുറം...............................................109.94
കോഴിക്കോട്......................................42.03
കണ്ണൂർ..................................................53.95
കാസർകോട്....................................161.26
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |