പാട്ന: പാട്നയിൽ നടന്ന വിദ്യാർത്ഥിനികൾക്കായുള്ള വർക്‌ഷോപ്പിനിടയിൽ വിവാദ മറുപടി നൽകിയ ഐ എ എസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിക്കൊരുങ്ങി ബീഹാർ സർക്കാർ. ചൊവ്വാഴ്ച നടന്ന പരിപാടിയ്ക്കിടയിൽ സാനിറ്ററി നാപ്കിന്നുകളുടെ ലഭ്യതയെ കുറിച്ചുള്ള ഒരു വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് ഹർജോത് കൗർ ഭമ്ര ഐ എ എസ് സർക്കാർ കോണ്ടവും സൗജന്യമായി ഏർപ്പെടുത്തി നൽകണമോ എന്ന മറുപടിയാണ് നൽകിയത്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹർജോത് കൗറിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ദേശീയ വനിത കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും, ഉദ്യോഗസ്ഥയോട് ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ബീഹാർ വനിത ശിശുക്ഷേമ വകുപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് ഹർജോത് കൗർ. വനിത ശിശുക്ഷേമ വകുപ്പും യൂനിസെഫും സംയുക്തമായി നടത്തിയ വർക്‌ഷോപ്പിൽ നടന്ന സമ്പർക്ക പരിപാടിയ്ക്കിടയിൽ വളരെ പരുഷമായ രീതിയിലാണ് ഹർജോത് കൗർ വിദ്യാർത്ഥിനികളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. "സർക്കാർ സ്കൂളുകളിൽ യൂണിഫോം വിതരണം ചെയ്യുന്നത് പോലെ 20-30 രൂപ നിരക്കിൽ എന്ത് കൊണ്ട് സാനിറ്ററി നാപ്കിന്നുകൾ വിതരണം ചെയ്ത് കൂട" എന്ന ചോദ്യത്തിന്, "നാളെ നിങ്ങൾ ഗവൺമെന്റ് ജീൻസ് നൽകാൻ ആവശ്യപ്പെടും, പിന്നീട് മനോഹരമായ ഷൂസുകൾ, ഒടുവിൽ കുടുംബാസൂത്രണത്തിനായി കോണ്ടവും തരേണ്ടി വരുമോ" എന്ന മറുപടിയാണ് നൽകിയത്. സംഭവം വിവാദമായതോടെ പെൺകുട്ടികൾ സ്വയം പര്യാപ്തത കൈവരിക്കാനാണ് അത്തരത്തിലൊരു മറുപടി നൽകിയത് എന്നായിരുന്നു ഹർജോത് കൗർ നൽകിയ വിശദീകരണം.
@NitishKumar ने आज कहा कि वरिष्ठ आईएसएस अधिकारी हरजोत कौर के ख़िलाफ़ विवादास्पद टिप्पणी के मामले में जाँच के आदेश दिए हैं और कारवाई भी होगी@ndtv @ndtvindia @Anurag_Dwary pic.twitter.com/npD3BP7zLC
— manish (@manishndtv) September 29, 2022
സംഭവത്തിൽ ഹർജോത് കൗർ ഐ എ എസ് ക്ഷമാപണവുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും അന്വേഷണ വിധേയമായി കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |