ആലത്തൂർ: കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, കാർഷിക എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ സാങ്കേതിക വിദ്യയായ ഡ്രോൺ പ്രവൃത്തി പരിചയവും പ്രദർശനവും നടന്നു. ആലത്തൂർ പഞ്ചായത്ത് കീഴ്പ്പാടം പാടശേഖരത്തിൽ മലമൽ തരിശ്പാടത്ത് നടന്ന പരിപാടി കെ.ഡി പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആലത്തൂർ പഞ്ചായത്തിലെ കീഴ്പാടം പാടശേഖരത്തിൽ ഉൾപ്പെട്ട മലമൽ പാടത്തെ കർഷകയായ രമ വെങ്ങാന്നൂരിന്റെ അഞ്ചേക്കറിൽ സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, സൾഫേറ്റ് ഒഫ് പൊട്ടാഷ് എന്നിവയാണ് ഡ്രോൺ ഉപയോഗിച്ച് തളിച്ചത്.
കതിര് വരുന്നതിന് മുൻപുള്ള സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം പതിര് കുറയ്ക്കാനും മണിത്തൂക്കം കൂടാനും സഹായകരമാണ്. ഒരു ഏക്കർ സ്ഥലം ഡ്രോൺ ഉപയോഗിച്ച് തളിക്കാൻ എട്ട് മിനിറ്റ് മതിയാകും.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി മുഖ്യാതിഥിയായി. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ഉത്തര മേഖലാ കൃഷി എക്സിക്യുട്ടിവ് എൻജിനിയർ സി.കെ മോഹനൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.കെ സരസ്വതി, കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട് അസിസ്റ്റന്റ് പ്രൊഫ. അരുൺകുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സാം കെ.ജെയിംസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. മേരി വിജയ, അസിസ്റ്റന്റ് എൻജിനിയർ ജെ. ബിന്ദു, കൃഷി ഓഫീസർ എം.വി രശ്മി എന്നിവർ സംസാരിച്ചു.
പ്രത്യേകതകൾ
സബ്സിഡിയിൽ
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന കാർഷിക ഡ്രോണുകൾക്ക് വ്യക്തിഗത കർഷകർക്ക് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയിൽ ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും 10 ഹെക്ടറിൽ കുറയാത്ത കൃഷിയിടങ്ങളിൽ പ്രവൃത്തിപരിചയം നടപ്പിലാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |