തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച് സി.പി.എമ്മും സർക്കാരും സ്വീകരിച്ച നടപടികൾ ഒരു വിഭാഗം ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റിയപ്പോൾ അകന്നു പോയവരെ തിരിച്ചു കൊണ്ടുവരാൻ രംഗത്തിറങ്ങിയത് അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡിഎഫിനുണ്ടായ തിരിച്ചടിയിൽ നിന്നും തിരിച്ചു കയറാനാണ് സാധാരണക്കാരെ നേരിട്ടു കാണാൻ കോടിയേരി വീടുകളിലെല്ലാം നേരിട്ട് എത്തിയത്. പാർട്ടി നിലപാടിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ സാധാരണക്കാരടെ വിമർശനങ്ങൾ പുഞ്ചിരിയോടെ കോടിയേരി കേട്ടു നിന്നു. സർക്കാരിന്റെ വികസന പദ്ധതികൾ ഏല്ലാവരുടും വിശദീകരിച്ചു.
വിഷയം സംബന്ധിച്ച് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണ മാറി വരികയാണെന്ന് അദ്ദേഹം അന്ന് കേരളകൗമുദിയുടു പറഞ്ഞത്. ഇടതുപക്ഷം വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികൾക്കിടയിൽ ഇതു സംബന്ധിച്ച് ചില തെറ്റിദ്ധാരണകളും ആശങ്കകളും ഉണ്ടായിട്ടുണ്ട്. അതുണ്ടാക്കിയത് കോൺഗ്രസും ബി.ജെ.പിയുമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഈ വിഷയത്തിൽ പാർട്ടി നിലപാട് മയപ്പെടുത്തുന്നതിൽ ഗൃഹസന്ദർശന പരിപാടി കാരണമായി.
ഭരിക്കുന്ന പാർട്ടിയുടെ നേതാവു തന്നെ ജനങ്ങൾക്കിടയിലേക്ക് പോകുന്നത് നല്ലതാണ്. അവരുടെ പ്രശ്നങ്ങൾ മറയില്ലാതെ പറയും. മാത്രമല്ല, പ്രവർത്തകർക്കും അത് ആവേശമാകും. അവരുടെ പ്രവർത്തനത്തിലും ഗുണകരമായ മാറ്റം വരും.ഒരു പൊതുയോഗം നടത്തി കാര്യങ്ങൾ വിശദീകരിച്ചാൽ എല്ലാവരും വരണമെന്നില്ല. ഇതാകുമ്പോൾ നേരിട്ട് കാര്യങ്ങളറിയാം. ജനങ്ങളുമായി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും കഴിയും- കോടിയേരിയുടെ നയം അതായിരുന്നു.
മയക്കുമരുന്ന് കേസിലെ പ്രതിയുമായി തന്റെ മകൻ ബിനീഷ് കോടിയേരിക്കുള്ള ബന്ധത്തെ ചൊല്ലിയുള്ള ആരോപണത്തിൽ കോടിയേരി ബാലകൃഷ്ണന്റെ മറുപടി ഇങ്ങനെയായിരുന്നു ''തൂക്കിക്കൊല്ലാനുള്ള തെറ്റ് ബിനീഷ് ചെയ്തിട്ടുണ്ടെങ്കിൽ കൊല്ലട്ടെ. ആരും രക്ഷിക്കാൻ പോകുന്നില്ല''.
പ്രതിപക്ഷനേതാവിന്റെ പക്കൽ തെളിവുകളുണ്ടെങ്കിൽ എത്രയും വേഗം അന്വേഷണ ഏജൻസികൾക്ക് നൽകണം. അല്ലാതെ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് രാഷ്ട്രീയനേതാക്കൾക്ക് ഭൂഷണമാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. അന്ന് രമേശ് ചെന്നിത്തലയായിരുന്നു പ്രതിപക്ഷ നേതാവ്. നിയമത്തിന് മുന്നിൽ ബിനീഷ് പ്രതിയാണെന്ന് തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കണം. അതിനെയാരും തടസ്സപ്പെടുത്തില്ല.
ബിനീഷിന് മയക്കുമരുന്ന് കേസ് പ്രതിയുമായി നേരത്തേ ബന്ധമുണ്ടായിരുന്നോയെന്നേ് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഏതെങ്കിലും രക്ഷിതാവ് ഇങ്ങനെയൊരു ബന്ധമുണ്ടെന്നറിഞ്ഞാൽ മക്കളെ സംരക്ഷിക്കുമോയെന്നായിരുന്നു കോടിയേരി മറുപടി . നിങ്ങൾ ഒരു രക്ഷിതാവാണെങ്കിൽ സംരക്ഷിക്കുമോ? എനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ആരോപണങ്ങൾ ഇത്തരത്തിലുന്നയിക്കുന്നത് പതിവാണ്. ഇതിലൂടെ എന്നെ മാനസികമായി തകർക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അത് നടക്കില്ല. ഇതിനെക്കാൾ വലിയ കഥകളെ നേരിട്ടാണ് ഞാൻ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുന്നത്- കോടിയേരിയുടെ വാക്കുകളിൽ ഗാഭീര്യം നിറഞ്ഞു നിന്നിരുന്നു. ആ ഗാംഭീര്യത്തിനും സൗമ്യതയ്ക്കുമാണ് ഇന്നലെ അവസാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |