തിരുവനന്തപുരം:ആയുഷ് ചികിത്സ വ്യാപിപ്പിക്കാൻ പാലക്കാട്,പത്തനംതിട്ട,കൊല്ലം ജില്ലകളിൽ 33 കോടി ചെലവിൽ ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രികൾ സ്ഥാപിക്കുന്നു. ഇതോടെ ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, യോഗ നാച്ചറോപതി സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകും.
അട്ടപ്പാടിയിൽ 15 കോടി മുടക്കി 50 കിടക്കകളുള്ള ആശുപത്രിയും കൊട്ടാരക്കരയിൽ 10.5 കോടി ചെലവിൽ 30 കിടക്കകളുള്ള ആശുപത്രിയും അടൂരിൽ 7.5 കോടി മുടക്കി 10 കിടക്കകളുള്ള ആശുപത്രിയും പണിയുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആയുഷ് മേഖലയിൽ 97.77 കോടി ചെലവിൽ നടപ്പാക്കുന്ന വികസപ്രവർത്തനങ്ങളുടെ ഭാഗമാണിത്. നാഷണൽ ആയുഷ് മിഷൻ പദ്ധതികളുടെ ഭാഗമായി ചെലവിന്റെ 60ശതമാനം കേന്ദ്രവും 40ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്.കണ്ണൂർ മട്ടന്നൂരിലും തൃശൂർ ചാലക്കുടിയിലും ഇന്റർഗ്രേറ്റഡ് ആശുപത്രികളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 280 ആയുഷ് ഡിസ്‌പെൻസറികൾ ആയുഷ് സ്വാസ്ഥ്യ കേന്ദ്രങ്ങളായി ഉയർത്തും. രണ്ട് സർക്കാർ ആയുർവേദ മെഡിക്കൽ കോളേജും രണ്ട് ഹോമിയോപതി സർക്കാർ മെഡിക്കൽ കോളേജും രോഗീ സൗഹൃദമാക്കാൻ 5.25 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. കുറഞ്ഞ ചെലവിൽ ലാബ് പരിശോധന നടത്താൻ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആയുഷ് ലബോറട്ടറികൾ ആരംഭിക്കും.
അനീമിയ പരിഹരിക്കാനുള്ള ആയുർവേദ പദ്ധതിയായ അരുണിമ വനിതാ ശിശു വികസന വകുപ്പിന്റെ എല്ലാ ഐ.സി.ഡി.എസ് കേന്ദ്രങ്ങളിലും നടപ്പിലാക്കും. പാലിയേറ്റീവ് കെയർ, വൃദ്ധജന പരിപാലനം, ആദിവാസി മേഖലയിലെ മൊബൈൽ ചികിത്സാ സംവിധാനങ്ങൾ, യോഗാ കേന്ദ്രങ്ങൾ , ജീവിതശൈലീ രോഗ നിർണയം എന്നിവയും ആയുഷ് മിഷൻ നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |