ഇരു സഹോദരങ്ങളും എം.എൽ.എമാരായിരുന്നിട്ടും രാഷ്ട്രീയരംഗത്തിറങ്ങാതെ കാർഷികമേഖലയിൽ ഉറച്ചുനിന്ന്, കാട്ടുപന്നിയുടെ ശല്യം കാരണം വർഷങ്ങളായി തരിശായി കിടന്ന അമ്പത് സെന്റ് സ്ഥലത്ത്, മഞ്ഞൾ കൃഷിയിലൂടെ അതിജീവനം സാധ്യമാക്കുകയാണ് മാവുവളപ്പിൽ മാധവൻ. എളേരിത്തട്ടിലെ മാവുവളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടെയും മക്കളായ എം. കുമാരനും എം. നാരായണനും എം.എൽ.എമാരായപ്പോഴാണ് മാധവൻ മണ്ണിനെ അറിയുന്ന കർഷകനായത്.
എരിക്കുളം കുരങ്ങനാടിയിൽ സ്വന്തമായുള്ള 50 സെന്റ് പാറപ്പുറം ഒരു കാലത്ത് കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായിരുന്നു. വർഷങ്ങളുടെ ശ്രമഫലമായി പാറപൊടിഞ്ഞ് മണ്ണായെങ്കിലും ഇവിടെ നട്ടിരുന്ന കപ്പയും ചേനയും കാച്ചിലുമെല്ലാം കാട്ടുപന്നികൾ സ്വന്തമാക്കി. ഇതിനിടയിലാണ് ഒരുസുഹൃത്തുതന്ന മഞ്ഞൾ പറമ്പിൽ നട്ടത്. ആ വർഷം നല്ല വിളവ് ലഭിച്ചു. പിന്നീട് കൃഷി കുറച്ചു കൂടി വിപുലപ്പെടുത്തി. ചാണകപ്പൊടിയും വെണ്ണീരും പച്ചില വളവും മാത്രമാണ് അടിവളം. പന്നികൾ മഞ്ഞൾ കൃഷി നശിപ്പിക്കുന്നില്ലെന്ന് കണ്ടപ്പോൾ ഇത് സ്ഥിരമായി. തുടർച്ചയായി അഞ്ചാം വർഷത്തിലും കൃഷിയിറക്കി. സ്വന്തമായുള്ള 50 സെന്റിലും ഇപ്പോൾ മഞ്ഞൾ തഴച്ചു വളരുകയാണ്.
മഞ്ഞൾ കൂടാതെ സി.പി.സി.ആർ.ഐയിൽ നിന്നും വികസിപ്പിച്ചെടുത്ത അഞ്ചു വർഷത്തിൽ കായ്ക്കുന്ന തെങ്ങിൻതൈകളും ഈ കർഷകൻ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വാഴയും ഇടവിളകൃഷിയായി ഉണ്ട്. കുടുംബാംഗങ്ങളും നല്ല പ്രോത്സാഹനം നൽകി വരുന്നു.
കൃഷി ഇങ്ങനെ
സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്ത് മഴയ്ക്ക് മുമ്പേ മേയ് മാസത്തിലാണ് മഞ്ഞൾനടേണ്ടത്. അഞ്ച് അടി നീളവും മൂന്ന് അടി വീതിയുമുള്ള തടങ്ങളെടുക്കുക. നിരപ്പിൽ നിന്ന് ഒരടി ഉയരവും തടത്തിന് ഉണ്ടാവണം. തടങ്ങൾ തമ്മിൽ മൂന്നടി എങ്കിലും അകലം കൊടുക്കണം. തടത്തിൽ 5 –10 സെ.മി താഴ്ചയിൽ ചെറിയ കുഴികളുണ്ടാക്കിയാണ് വിത്തു പാകുക. ഒപ്പം ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് കുഴി ചെറുതായി മൂടണം. ചെടികൾ തമ്മിൽ 15 സെ.മി അകലം കൊടുത്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |