SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

വാക്കുകൾ ഇടറി, ദുഃഖം കടിച്ചമർത്തി പ്രസംഗം പൂർത്തിയാക്കാനാകാതെ മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
kk

കണ്ണൂർ: പ്രിയസഖാവ് കോടിയേരി ബാലകൃഷ്ണന് വിട നൽകിയ ശേഷം നടന്ന അനുശോചന യോഗത്തിൽ വാക്കുകൾ ഇടറി പ്രസംഗം പാതിയിൽ നിറുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വികാരവായ്പയോടെയായിരുന്നു പ്രസംഗത്തിലുടനീളം പിണറായി സംസാരിച്ചത്. ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാവുന്ന വിയോഗമല്ല. പക്ഷേ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞ പോലെ..... അവസാനിപ്പിക്കുന്നു. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ പിണറായി വിജയൻ കോടിയേരിയുടെ ഓർമ്മകളിൽ വിതുമ്പി.

.പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങൾക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാൻ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്ന് പിണറായി പറഞ്ഞു.'ഇങ്ങനെയൊരു യാത്രയയപ്പ് പ്രതീക്ഷിച്ചതല്ല. എങ്ങനെ പറയണമെന്ന് അറിയില്ല. ചില കാര്യങ്ങൾ നമ്മുടെ കൈയ്യിൽ അല്ല. കോടിയേരിയുടെ ചികിത്സ തുടങ്ങിയപ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നു. എല്ലാ ശ്രമങ്ങളും നടത്തി. പരമാവധി ശ്രമിച്ചു. പലയിടത്തായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡോക്ടർമാർക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി.'കോടിയേരിയുടെ വേർപാട് എല്ലാവരെയും വേദനിപ്പിച്ചു. ഈ കനത്ത നഷ്ടത്തിൽ എല്ലാ പാർട്ടികളും പക്ഷം ഇല്ലാതെ പങ്ക് ചേർന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തിൽ ആവശ്യം,' എന്നും മുഖ്യമന്ത്രി പറഞ്ഞു.

പയ്യാമ്പലം ബീച്ചിന് സമീപം പ്രത്യേകം ഒരുക്കിയ സ്ഥലത്തായിരുന്നു കോടിയേരി ബാലകൃഷ്ണന് സംസ്‌കരിച്ചു. മക്കളായ ബിനോയ്, ബിനീഷ് എന്നിവർ ചേർന്ന് 3.50ഓടെ ചിതയ്‌ക്ക് തീ കൊളുത്തി. സിപിഎമ്മിന്റെ അനശ്വര നേതാക്കളായ ഇ.കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതികുടീരത്തിന് ഇടയിലാണ് കോടിയേരിയ്‌ക്കും ചിതയൊരുക്കിയത്. പൂർണ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്. 'രക്തസാക്ഷികൾ അമരന്മാർ, രക്തസാക്ഷികൾ സിന്ദാബാദ്' എന്നതടക്കം ഉച്ചത്തിലുള‌ള മുദ്രാവാക്യം വിളികളോടെയാണ് പാർട്ടി അണികൾ പ്രിയ നേതാവിനെ യാത്രയാക്കിയത്

പ്രിയജനനായകന്റെ അന്ത്യയാത്രയെ അനുഗമിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം പാർട്ടിയിലെ മുതിർന്ന അംഗങ്ങളും ഒപ്പം പതിനായിരക്കണക്കിന് ജനങ്ങളും മൂന്ന് കിലോമീറ്ററോളം ദൂരം നടന്ന് പയ്യാമ്പലത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, പിബി അംഗം എം എ ബേബി, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്നിവർ കോടിയേരിയുടെ ഭൗതികശരീരം പയ്യാമ്പലത്ത് സംസ്‌കാര സ്ഥലത്തേക്ക് ആംബുലൻസിൽ നിന്നും ചുമന്ന് എത്തിച്ചു.

TAGS: PINARAYI, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY