കൊച്ചി : ചൊട്ടയിലെ ശീലം ചുടലവരെയെന്ന പഴഞ്ചൊല്ലിനു കുറ്റവാളികളുടെ മനഃശാസ്ത്രവുമായി 'രക്തബന്ധം". സമീപകാല കൊലപാതകങ്ങളിലേറെയും പെട്ടെന്നുള്ള പ്രകോപനം മൂലമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുമ്പോഴും ഈ മാറ്റത്തിൽ പുതുമയില്ലെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.
വളർന്നുവരുന്ന സാഹചര്യങ്ങൾ പലരെയും വഴിതെറ്റിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറുന്നു. കൈയിൽ കിട്ടുന്നതെന്തായാലും പ്രകോപിപ്പിക്കുന്നവരെ ആക്രമിക്കുകയെന്ന വിചിത്ര മാനസികാവസ്ഥയ്ക്ക് പലകാരണങ്ങളുണ്ട്.
സംശയത്തിന്റെ പേരിൽ ജീവിതപങ്കാളിയെയും സുഹൃത്തിനെയും കൊലപ്പെടുത്തുന്നതും ഗുരുതര പരിക്കേൽപ്പിക്കുന്നതും പുതിയ സംഭവങ്ങളല്ലാതായി. പ്രതികളിൽ പലരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമല്ല. ശിക്ഷാ നടപടികളിലൂടെയോ ബോധവത്കരണത്തിലൂടെയോ മാത്രം ഇതിനു പരിഹാരം കാണാനാവില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സമൂഹത്തിലെ എല്ലാ മേഖലകളെയും ഏകോപിപ്പിച്ച് സ്കൂൾ തലംമുതൽ സമഗ്ര കർമപരിപാടികൾക്ക് തുടക്കം കുറിക്കുന്നത് സംബന്ധിച്ച കൂടിയാലോചനകൾ ഉന്നതതലങ്ങളിൽ സജീവമാകുന്നു.
വീടുകളിൽ മക്കളുടെ 'ഇരുട്ടടി"
ഇഷ്ടങ്ങൾ സാധിച്ചുതന്നില്ലെങ്കിൽ മാതാപിതാക്കളെ തല്ലുന്ന നിലയിലേക്കുവരെ പല കൗമാരക്കാരും വളർന്നെന്നാണ് റിപ്പോർട്ട്. അപമാനം ഭയന്ന് രക്ഷിതാക്കൾ മറ്റാരെയും ഇതറിയിക്കാറില്ല. ഈ കുട്ടികൾ വളർന്നുവരുമ്പോൾ സ്വഭാവത്തിൽ ഒരുമാറ്റവും ഉണ്ടാകുന്നുമില്ല, കൂടുതൽ പിടിവാശിക്കാരാകുകയും ചെയ്യുന്നു. അവരുടെ കുടുംബജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും ഇതുബാധിക്കുന്നുണ്ട്. സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. ലഹരി ഉപയോഗം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതാണ് മറ്റൊരു വെല്ലുവിളി.
''ദേഷ്യം വന്നാൽ അവനു കണ്ണുകാണില്ല എന്ന് മക്കളെക്കുറിച്ചു പറയുന്ന രക്ഷിതാക്കളേറെയാണ്. വിറ്റും കടംവാങ്ങിയും മക്കളുടെ ശാഠ്യങ്ങൾ സാധിച്ചുകൊടുക്കുന്നവർ അവരെ വഴിതെറ്റിക്കുകയാണെന്നു തിരിച്ചറിയണം. വീട്ടിലെ ബുദ്ധിമുട്ടുകളും സ്വന്തം ജീവിതസാഹചര്യവും കുട്ടികളെ ബോദ്ധ്യപ്പെടുത്തണം""
ഡോ. സി.ജെ. ജോൺ, സീനിയർ സൈക്യാട്രിസ്റ്റ്,
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
''ഉന്നത വിദ്യാഭ്യാസമുള്ളർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത് പതിവായി. ലഹരിമരുന്ന് ഉപയോഗത്തിലും ഇങ്ങനെ തന്നെ. ഹൈസ്കൂൾ വിദ്യാർഥികളെ പോലും നിയന്ത്രിക്കാനാവാത്ത വിധം രക്ഷിതാക്കൾ നിസ്സഹായരായി. സ്കൂൾ തലം മുതൽ സ്വഭാവരൂപീകരണത്തിൽ ശ്രദ്ധിക്കുകയും പാഠ്യപദ്ധതികളിൽ ഇതുകൂടി ഉൾപ്പെടുത്തുകയും വേണം""
പി. രാജ്മോഹൻ, എ.സി.പി., എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |