കണ്ണൂർ: 'പയ്യാമ്പലത്ത് രണ്ട് സൂര്യന്മാർ ഇന്നലെ അസ്തമിച്ചു.ഒന്ന് നാളെ പുലർച്ചെ വീണ്ടും ഉദിക്കും.മറ്റേത് ഞങ്ങളുടെ ഹൃദയത്തിൽ എന്നും ജ്വലിച്ചുനിൽക്കും- സി.പി.എം പ്രവർത്തകരുടെ സൈബറിടങ്ങളിൽ ഇന്നലെ പ്രത്യക്ഷപ്പെട്ട വികാരനിർഭരമായ പോസ്റ്റുകളിലൊന്നാണിത്. മഹാരഥന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം കടൽതീരത്ത് രാഷ്ട്രീയത്തിലെ പുഞ്ചിരി മായാത്ത മുഖം എരിഞ്ഞടങ്ങിയപ്പോൾ എതിർചേരിയിലുള്ളവർക്കു പോലും മറക്കാനാകാത്ത വിയോഗമായി.
പ്രിയപ്പെട്ട സഖാവിനെ അവസാന നോക്കു കാണാൻ കേരളം കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു ഇന്നലെ രാവിലെ പത്തുമണിയോടെ തലശേരി ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്നും കണ്ണൂർ നഗരത്തിലേക്ക് പ്രയാണമാരംഭിച്ച ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കാണാൻ നായനാരുടെ അന്ത്യയാത്രയെ അനുസ്മരിക്കുന്ന വിധത്തിൽ ആയിരങ്ങൾക്ക റോഡരികിൽ കറുത്ത ബാഡ്ജും പുഷ്പങ്ങളുമായി കാത്തുനിന്നിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന എണ്ണമറ്റയാളുകളാണ് പ്രിയ സഖാവിനെ ഒരു നോക്കുകാണാൻ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ച സി.പി.എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലേക്ക് ഒഴുകിയെത്തിയത്.
കേരളാ ഗവർണർ മുതൽ സാധാരണക്കാർ വരെ കോടിയേരിയെ ഒരുനോക്കുകാണാനായി ക്ഷമയോടെ കാത്തു നിന്നു. രാവിലെ പത്തുമണി മുതൽ നീണ്ട ക്യൂവാണ് ദൃശ്യമായത്. എൽ. ഐ.സി ഓഫീസും കടന്നു രണ്ടുവരിയും മൂന്നുവരിയുമായി ക്യൂ മാറി. ജനതിരിക്ക് ഒഴിവാക്കാൻ വിലാപയാത്ര വരുന്ന വഴി വിവിധസ്ഥലങ്ങളിൽ പൊതുദർശനത്തിന് വെച്ചിരുന്നുവെങ്കിലും ജനസാഗരം കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. തിരക്കൊഴിവാക്കാൻ പൊലിസിനും ചുവപ്പുവളൻഡിയർമാർക്കും ഏറെ പാടുപെടേണ്ടി വന്നു.
അന്ത്യാഭിവാദ്യങ്ങളോടെ മുഖ്യമന്ത്രിയും നേതാക്കളും
കോടിയേരിക്ക് ഏറെ വൈകാരിക ബന്ധമുള്ള അഴീക്കോടൻ മന്ദിരത്തിന്റെ അങ്കണത്തിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ മണിക്കൂറുകളോളം സാക്ഷികളായി നിശബ്ദമിരുന്നു. സി.പി.എം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ്കാരാട്ട്, പി.ബി.അംഗങ്ങളായ എം. എ.ബേബി, എ.വിജയരാഘവൻ, ജി.രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, നേതാക്കളായ ഇ.പി. ജയരാജൻ, പി.കെ.ശ്രീമതി, ടി.പി.രാമകൃഷ്ണൻ,എ.കെ.ബാലൻ,വിജുകൃഷ്ണൻ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ആന്റണിരാജു, മുഹമ്മദ് റിയാസ്, കെ.രാധാകൃഷ്ണൻ, എം.ബി. രാജേഷ്, എം.പിമാരായ എം.കെ.രാഘവൻ, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, വി.ശിവദാസൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.ശ്രീരാമകൃഷ്ണൻ, എം.പിമാരായ എം.എ.ആരിഫ്, വി.ശിവദാസൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കഥാകൃത്ത് ടി.പത്മനാഭൻ, സംവിധായകൻ ഷാജി എൻ.കരുൺ, ഇ.ടി മുഹമ്മദ് ബീഷർ, തോമസ് ചാഴിക്കാടൻ, ഫുട്‌ബാൾ താരം സി.കെ വിനീത്, എം. എൽ. എമാരായ കെ.കെ ശൈലജ, അഡ്വ. സണ്ണിജോസഫ്, കെ.വി.സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.വിജിൻ, ടി.ഐ.മധുസൂദനൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അണമുറിയാതെ വിലാപയാത്ര
മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യെച്ചുരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ അഴീക്കോടൻ മന്ദിരത്തിൽ നിന്നും വിലാപയാത്ര തുടങ്ങിയത്. ധീരസഖാവെ കോടിയേരി ഇല്ല നിങ്ങൾ മരിക്കുന്നില്ലെന്ന തൊണ്ടപൊട്ടുമാറ് മുദ്രാവാക്യവുമായി നേതാക്കൾക്ക് പിന്നിൽജനസമുദ്രമാണ് അണിനിരന്നത്. കണ്ണൂർ നഗരത്തിന്റെ റോഡരികുകളിൽ പ്രീയസഖാവിന്റെ അന്ത്യയാത്രകാണാൻ വൻജനാവലി തന്നെ കാത്തുനിന്നു. കടന്നുപോകുന്ന പാതയിൽ പുഷ്പവൃഷ്ടി നടത്തിയാണ് വിലാപയാത്ര കടന്നു പോയത്. പൊലിസും റെഡ് വളൻഡിയർമാരും നിരവധി വാഹനങ്ങളും വിലാപയാത്രയിൽ അണിനിരന്നു. റോഡ് തിങ്ങിനിറഞ്ഞാണ് വിലാപയാത്ര കടന്നു പോയത്.
മണൽതരി വീഴാതെ പയ്യാമ്പലം
പയ്യാമ്പലത്ത് വിലാപയാത്രത്തെുമ്പോൾ മണൽതരിപോലും താഴെയിട്ടാൽ വീഴാത്തത്ര ജനസാഗരമായി കഴിഞ്ഞിരുന്നു. നേരത്തെ സജ്ജമാക്കിയ പന്തലിനകത്തായിരുന്നു ചിതയൊരുക്കിയത് പയ്യാമ്പലം പാലത്തിന് സമീപം നിർത്തിയ ആംബുലൻസിൽ നിന്നും കോടിയേരിയുടെ ശവമഞ്ചം മുഖ്യമന്ത്രിയും സീതാറാം യെച്ചൂരി, മന്ത്രി കെ. എൻ ബാലഗോപാൽ, എന്നിവരുടെ നേതൃത്വത്തിൽ എടുത്ത് ചിതയിലെത്തിച്ചത് അണികളിൽ വികാരഭരിതമായ രംഗമായി.
മൃതദേഹം ചിതയിലേക്ക് വെച്ചപ്പോൾ ന മുൻ ആഭ്യന്തരമന്ത്രിയായ കോടിയേരിക്ക് ആകാശത്തേക്ക് നിറയൊഴിച്ചും ബ്യൂഗിൾ മുഴക്കിയും സേന അന്ത്യാഭിവാദ്യം നൽകി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലായിരുന്നു ഗാർഡ് ഓഫ് ഓണർ ഓണർ.തൊണ്ട പൊട്ടിയുള്ള ആയിരങ്ങളുടെ മുദ്രാവാക്യങ്ങൾക്കിടെ കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്കു തീകൊളുത്തിയപ്പോൾ അഗ്നിജ്വാലയായി കോടിയേരി മാറി. പയ്യാമ്പലത്ത് ചടയനും നായനാർക്കും മദ്ധ്യേയാണ് കോടിയേരിയുടെ ചിത എരിഞ്ഞടങ്ങിയത്.
ഹൃദയം തൊട്ട് അനുസ്മരണം
പയ്യാമ്പലം പാർക്കിൽ സംസ്‌കാര ചടങ്ങുകൾക്കു ശേഷം നടന്ന സർവകക്ഷിയോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയടക്കമുള്ളവർ കോടിയേരിയെന്ന വികാരമാണ് പങ്കുവെച്ചത്. വികാരവിക്ഷുബ്ധനായി വാക്കുകൾകിട്ടാതെ മുഖ്യമന്ത്രി പ്രസംഗം പാതിവഴിയിൽ നിർത്തിയത് തിരയടങ്ങിയ കടലിനെപ്പോലെ യോഗത്തെ നിശബ്ദമാക്കി. പാർട്ടി പൊളിറ്റ്ബ്യൂറോയിലെ ചിരിക്കുന്ന നേതാവിനെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി, എ.വിജയരാഘവൻ, ജി.രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വിവിധകക്ഷി നേതാക്കളായ സി.കെ. പത്മനാഭൻ, ബിനോയ് വിശ്വം, അബ്ദുറഹിമാൻ കല്ലായി, സണ്ണിജോസഫ്, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, വി.എൻ.വാസവൻ, അഹ്മദ് ദേവർകോവിൽ, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, മുൻമന്ത്രി സജിചെറിയാൻ, ടി.എ.തോമസ് ഐസക്ക്, ഗോകുലം ഗോപാലൻ, എം.എം.മണി, സ്വാമി സന്ദീപാനന്ദഗിരി, കെ.കെ.ശൈലജ എം.എൽ.എ, എ.എ.റഹീം എം.പി, എം.സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |