തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ താൻ ആളല്ലെന്ന് കെ.പി,സി,സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ജനാധിപത്യ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികമാണ്. അതിനകത്ത് ആർക്കും പരാതിയില്ല. ഗാന്ധിജിയുടെ സ്ഥാനാർത്ഥിയും നെഹ്‌റുവിന്റെ സ്ഥാനാർത്ഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം അതാണ്. മത്സപം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്, കോൺഗ്രസ് അതിലേക്ക് പോകുമ്പോൾ മാദ്ധ്യമങ്ങൾക്ക് വേവലാതി വേണ്ട, കേരളത്തിന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ ഞാൻ ആരാണെന്നും സുധാകരൻ ചോദിച്ചു.
അതേസമയം മല്ലികാർജ്ജുന ഖാർഗെയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ. മുരളീധരൻ എന്നിവർ പിന്തുണ പ്രഖ്യാപിച്ചു. സ്വന്തം അദ്ധ്വാനം കൊണ്ടും താഴത്തട്ടു മുതൽ ഉയർന്നുവന്ന ഖാർഗെയാണ് നല്ലതെന്ന് കെ. മുരളീധരൻ പറഞ്ഞു. തരൂരിന് ആരും എതിരല്ലെന്നും മുരളീധരൻ വ്യക്തമാക്കി. അദ്ദേഹത്തിന് സാധാരണ ജനങ്ങളുമായി ബന്ധം കുറവാണ്. അദ്ദേഹം വളർന്നുവന്ന സാഹചര്യം അങ്ങനെയാണ്. അതിനെ കുറ്റം പറയാനാകില്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |