കൊയിലാണ്ടി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. അസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലുവാണ് (28) കൊല്ലപ്പെട്ടത്. ഹാർബറിന് സമീപം മായൻകടപ്പുറത്ത് ഇന്നലെ രാത്രി 12ഓടെ ആയിരുന്നു സംഭവം. അസാം സ്വദേശികളായ മനോരഞ്ജൻ, ലക്ഷി എന്നിവരെ പൊലീസ് പിടികൂടി. ഹാർബറിൽ തൊഴിലാളികളായിരുന്ന മൂന്നുപേരും പുലിമുട്ടിന് സമീപത്തുവച്ച് മദ്യപിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും ഡുലുവിന്റെ കഴുത്തിൽ ബെൽറ്റ് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോൾ ഡുലു പാറക്കെട്ടിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസിനെ കണ്ടതോടെ പ്രതികളിൽ ഒരാൾ കടലിൽ ചാടിയെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. രണ്ടാമത്തെയാൾ രക്ഷപ്പെട്ട് വടക്ക് ഗുരുകുലം ബീച്ചിലെത്തിയെങ്കിലും സമയോചിതമായ ഇടപെടലിലൂടെ പൊലീസ് പിടികൂടി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |