കൊച്ചി: 'ഇവൻ അസുരൻ. പക്ഷേ, കൂടെനിന്നവർക്കും ആരാധിച്ചവർക്കും ഇവൻ ദേവനായിരുന്നു...കാത്തിരിക്കാം ഇവന്റെ ദേവാസുര കഥകൾക്കായി.." വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ലൂമിനസ് ബസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിത്. ലൂമിനസ് ബസിന്റെ ഔദ്യോഗിക പേജുകളിൽ നിന്നുള്ള ദൃശ്യങ്ങളൊക്കെ ഇന്നലെ രാവിലെതന്നെ അപ്രത്യക്ഷമായെങ്കിലും ഇത്തരം വാഹനങ്ങളെ ഭ്രാന്തമായി ആരാധിക്കുന്നവരുടെ പേജുകളിലും പോസ്റ്റുകളിലും ബസ് ഇപ്പോഴും 'മിന്നി നിൽക്കുന്നു'. ലൂമിനസിനെ പുകഴ്‌ത്തുന്ന ഒന്നേകാൽ മിനിട്ട് ദൈർഘ്യമുള്ള വീഡിയോയ്ക്കുപുറമേ വിവിധ കോളേജുകളിലും സ്കൂളുകളിലും നൽകിയ സ്വീകരണങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ടൂറിനുപോകുന്നതിനു മുമ്പ് നടത്തിയ ആഘോഷത്തിനിടെ ബസിന് തീപിടിച്ച സംഭവത്തിൽ കഴിഞ്ഞ ജൂലായിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ബസിനുമുകളിൽ പൂത്തിരി കത്തിച്ചപ്പോഴാണ് അകത്തേക്കു തീപടർന്നത്. അതിനുശേഷവും ഇത്തരം ബസുകൾ നിയമലംഘനം തുടർന്നു.
ഹൈക്കോടതി ഉത്തരവിന് പുല്ലുവില
ടൂറിസ്റ്റ് ബസുകളുടെയും ട്രാവലറുകളുടെയും ഉൾവശം മിന്നിത്തിളങ്ങുന്ന ബൾബുകളും ഹൈപവർ ഓഡിയോ സിസ്റ്റവുമൊക്കെ ഘടിപ്പിച്ച് ഡാൻസ് ഫ്ളോറാക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലായിൽ ഉത്തരവിട്ടിരുന്നു. ഇത്തരം വാഹനങ്ങളെക്കുറിച്ചു പരാതിനൽകാൻ ഓരോജില്ലയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വാട്ട്സ് അപ്പ് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശവും നൽകിയിരുന്നു. ടൂറിസ്റ്റ് ബസുകൾ, ട്രാവലറുകൾ തുടങ്ങിയവയെക്കുറിച്ച് യൂട്യൂബിലും മറ്റും വരുന്ന വീഡിയോകൾ പരിശോധിക്കാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുശേഷമാണ് പെരുമണിൽ ബസിന് തീപിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |