വടക്കഞ്ചേരി: ചുവട്ട്പാടത്ത് ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ രണ്ട്പേർ കൂടി പിടിയിലായി. തമിഴ്നാട് നാമക്കൽ ആട്ടയാംപതി സ്വദേശികളായ ചക്രവർത്തി (28), സന്തോഷ്‌കുമാർ (26) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആറു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേർ കൂടി പിടിയിലായത്. ഇവർ കവർച്ചക്ക് നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. വടക്കഞ്ചേരി എസ്.ഐ കെ.വി സുധീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച തമിഴ്നാട്ടിൽ നേരിട്ടെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇനി രണ്ട് പേരെകൂടി പിടികൂടാനുണ്ട്.
സേലം ചിന്ന ശ്രീരാംപെട്ടി കടത്തൂർ അഗ്രഹാരം കേശവൻ (40), സിംഗഗിരി പനങ്ങാട് പെരിയാർപ്പട്ടി പ്രഭു (34), അസ്താംപട്ടി മണക്കാട് അൻപ് നഗർ മുഹമ്മദ്അബ്ദുള്ള (24), നാമക്കൽ സെന്ത മംഗലം കൈകാട്ടി എരുമപ്പെട്ടി തമിഴ് ശെൽവൻ (21), ത്രിച്ചൻകാട് സൂരൻപാളയം യമുന റാണി (27), സൂരൻ പാളയം യുവറാണി (40) എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22നാണ് ചുവട്ട്പാടം പുതയേടത്ത് വീട്ടിൽ സാം പി ജോൺ, ഭാര്യ ജോളി എന്നിവരെ ആക്രമിച്ച് 25 പവൻ സ്വർണ്ണവും, 10,000 രൂപയും കവർന്നത്.
പ്രതികളുമായി തെളിവെടുത്തു
വടക്കഞ്ചേരി: ചുവട്ട്പാടത്ത് ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട ശേഷം സ്വർണ്ണവും പണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളുമായി സംഭവം നടന്ന വീട്ടിൽ പൊലീസ് തെളിവെടുത്തു. അറസ്റ്റിലായ എട്ട് പേരെയും തെളിവെടുപ്പിന് എത്തിച്ചു. ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, സി.ഐ എ. ആദംഖാൻ, എസ്.ഐ കെ.വി സുധീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികൾ കൃത്യമായി കവർച്ച നടത്തിയ രീതി പൊലീസിനോട് വിശദീകരിച്ചു. പ്രദേശത്ത് നാട്ടുകാരും തടിച്ച് കൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |