ഓണവും വിജയദശമിയും ദീപാവലിയുമൊക്കെയായി ഉത്സവസീസൺ ആരംഭിച്ചതോടുകൂടി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. കടകളിൽ നേരിട്ട് ചെന്ന് വാങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും തിരക്കിൽ നിന്ന് വിട്ടുനിൽക്കാനും സഹായിക്കുമെന്നതിനാൽ കൂടുതൽപ്പേരും ഷോപ്പിംഗിനായി ആശ്രയിക്കുന്നത് ഓൺലൈൻ സൈറ്റുകളെയാണ്. മാത്രമല്ല ഒട്ടുമിക്ക സൈറ്റുകളും ഓഫറുകളുടെ പെരുമഴയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഏറെപ്പേരും തിരഞ്ഞെടുക്കുന്നത് ആമസോൺ, ഫ്ളിപ്പ്‌കാർട്ട്, മിന്ത്ര തുടങ്ങിയ പ്ളാറ്റ്‌ഫോമുകളാണെങ്കിലും ഇത്തവണത്തെ വിൽപ്പനയിൽ ഇന്ത്യൻ പ്ളാറ്റ്‌ഫോമായ മീഷോ മറ്റുള്ളവരെ പിന്തള്ളി കുതിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മീഷോ മറികടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് മീഷോ. ഫ്ളിപ്പ്‌കാർട്ട് ഒന്നാം സ്ഥാനം നിലനിർത്തി. ഉത്സവ സീസണിലെ ആകെ വിൽപ്പനയുടെ 21 ശതമാനമാണ് മീഷോ നേടിയിരിക്കുന്നത്. 49 ശതമാനം വിൽപ്പന വിഹിതമാണ് ഫ്ളിപ്പ്‌കാർട്ട് സ്വന്തമാക്കിയത്.
മെഗാ ബ്ളോക്ക്‌ബസ്റ്റർ സെയിൽ എന്ന പേരിൽ സെപ്‌തംബർ 23 തൊട്ട് 27 വരെ നടത്തിയ വിൽപ്പനയാണ് മീഷോയെ മുന്നിലെത്തിച്ചത്. ഇതോടെ വിപണിമൂല്യം ഉയർത്താൻ മീഷോയ്ക്ക് സാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 68 ശതമാനം വളർച്ചയാണ് മീഷോ നേടിയത്. മെഗാ ബ്ളോക്ക്‌ബസ്റ്റർ സെയിലിൽ മാത്രം മീഷോയ്ക്ക് ലഭിച്ചത് 33.4 ദശലക്ഷം ഓർഡറുകളാണ്.
ഓൺലൈൻ സൈറ്റുകളോടുള്ള ആഭിമുഖ്യം മുൻവർഷങ്ങളേക്കാൾ വർദ്ധിച്ചിരിക്കുന്നു. യുവാക്കൾക്ക് പുറമേ പ്രായമുള്ളവരും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇത്തവണത്തെ ഉത്സ സീസൺ പ്രമാണിച്ച് 80 ദശലക്ഷം വരെപേരാണ് ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയത്. രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഏകദേശം 40,000 കോടി രൂപയുടെ വില്‍പ്പനയാണ് ഈ സമയത്ത് നേടിയത്. ഇത് മുൻ വർഷത്തേക്കാൾ 27 ശതമാനം അധികമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |