കോട്ടയം. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക കർമ്മസേന രൂപീകരിച്ചിട്ടുണ്ടെങ്കിലും നെൽകർഷകർക്ക് പ്രയോജനമില്ല. പ്രാദേശികമായി തൊഴിലാളികളെ ലഭിക്കാത്തതിനാൽ പാടശേഖര സമിതികളും കൃഷിയിട ഉടമകളും അന്യസംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിക്കേണ്ടിവരുന്നു. ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിൽ പുഞ്ച കൃഷി ആരംഭിക്കാനിരിക്കെയാണ് തൊഴിലാളി ക്ഷാമം. പരമ്പരാഗതമായി ഈ മേഖലയിൽ നിൽക്കുന്ന നാട്ടുകാരായ വളരെ കുറച്ച് കർഷകതൊഴിലാളികൾ മാത്രമേ ഈ മേഖലയിൽ ശേഷിക്കുന്നുള്ളൂ. പുതിയതായി ആരെയും ഇവിടെ കൃഷിപ്പണിക്കു ലഭിക്കുന്നില്ല.
പാടം ഒരുക്കൽ, വിത്ത് വിതയ്ക്കൽ, വളം ഇടീൽ, വരമ്പ് വാരൽ, ചാല് കീറൽ തുടങ്ങി നെൽകൃഷിയ്ക്കാവശ്യമായ എല്ലാ കാര്യങ്ങൾക്കും ബംഗാൾ, അസാം എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇവർക്ക് വേണ്ടത്ര പരിചയം ഇല്ലാത്തതിനാൽ നിലം ഉടമകൾ പറഞ്ഞു കൊടുക്കേണ്ടിവരുന്നുവെന്ന് കർഷകനായ ഷുക്കൂർ പറഞ്ഞു.
കാർഷികമേഖലയിൽ വിദഗ്ധരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിനായും ന്യായമായ വേതനത്തിന് തൊഴിലാളികളെ ലഭ്യമാക്കി കാർഷികോൽപാദനം വർദ്ധിപ്പിക്കുന്നതിനും പുതുതലമുറയെ കാർഷികരംഗത്തേക്ക് കൊണ്ടുവരുന്നതിനുമായാണ് കാർഷിക കർമ്മസേന രൂപീകരിച്ചത്. കൃഷിവകുപ്പിന് കീഴിൽ അഗ്രോ സർവീസ് സെന്റർ ആൻഡ് സർവീസ് ഡെലിവറി എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് സേന രൂപീകരിച്ചത്. യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിനും കൃഷിപ്പണികളും സേനാംഗങ്ങളെ ലഭ്യമാക്കും.
11 ബ്ലോക്കുകളിലായി 23 കർമ്മസേന.
ജില്ലയിൽ 11 ബ്ലോക്കുകളിലായി 23 കാർഷിക കർമ്മസേനയാണ് പ്രവർത്തിക്കുന്നത്. ഇതിൽ 18 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ നെൽകൃഷിയെക്കാൾ പച്ചക്കറി കൃഷിയ്ക്കായാണ് കർമ്മസേനയുടെ സേവനം ലഭ്യമാകുന്നതെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ പറഞ്ഞു.
കർഷകനായ എബി ഐപ്പ് പറയുന്നു.
നെൽകർഷകരെ സഹായിക്കുന്നതിനായി വിദഗ്ദ്ധരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുമെന്നറിയിച്ചെങ്കിലും ഇതിനായി ഫണ്ട് ചെലവഴിച്ചതല്ലാതെ പദ്ധതി വിജയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |