തൃശൂർ: ഓടിട്ട മേൽക്കൂരയിലൂടെ ചോർന്നൊലിച്ച വെള്ളം ചുമരിൽ വരച്ച 'ചിത്ര'ത്തെ നിരഞ്ജന വർമ മായ്ച്ചില്ല. നൂറ്റാണ്ട് പഴക്കമുള്ള വീട്ടിലെ മാറാലയും ചുമരിലെ അടർന്ന കുമ്മായപ്പാടും അതേപോലെ. മരത്തിന്റെ വാതിലിലും ജനലിലും ചിതലിന്റെ ചിത്രപ്പണികൾ.
വീടുതന്നെ പുതുക്കിപ്പണിയേണ്ടിടത്ത് ചിതലും ചോർച്ചയുമുണ്ടാക്കിയ വരകൾക്ക് നിരഞ്ജന വർണ്ണം കൊടുത്തു. പിറന്നത് ജീവൻ തുടിക്കുന്ന, വ്യത്യസ്തമായ ചിത്രങ്ങൾ. പഴയ വീട്ടുപകരണങ്ങൾ ഇൻസ്റ്റലേഷൻ മാതൃകയിൽ ഒരുക്കിയതോടെ, വീടൊരു പുരാവസ്തു മ്യൂസിയം !. അനിമേറ്റർ കൂടിയായ നിരഞ്ജന ഒരുക്കിയ ചിത്രവീട് കാണാൻ ചെമ്പൂക്കാവ് മേലേടത്ത് ലൈനിലെ പലവക അനക്‌സിലെത്തിയാൽ മതി.
കൊവിഡ് കാലത്ത് വരച്ചവയിൽ നിന്നുള്ള പ്രധാന ചിത്രങ്ങളും ചുമരിലുണ്ട്. കൊളാഷ് ചിത്രങ്ങൾക്ക് ചിതൽ തിന്ന പഴയ പേപ്പർ കഷണങ്ങൾ ഉപയോഗിച്ചു. അടർന്ന ഭാഗങ്ങളിൽ കൊടുത്ത നിറങ്ങളുടെ പശ്ചാത്തലത്തിൽ ചുമരിൽ തൂങ്ങുന്ന ചിത്രങ്ങൾ ചട്ടക്കൂട് ഭേദിച്ച് വ്യാപിക്കുന്നതായി തോന്നും. തൂണിലും ജനൽ, വതിലുകളിലും തറയിലുമെല്ലാം ഒളിഞ്ഞുകിടന്ന ചിത്രത്തെ നിറങ്ങൾ കൊടുത്ത് പുനർജ്ജനിപ്പിച്ചിരിപ്പിക്കുകയാണ് നിരഞ്ജന.
ഒരുക്കാൻ ഒമ്പത് ദിവസം
പ്രദർശനം നടത്താനുള്ള സൗകര്യം കിട്ടാതെ വന്നപ്പോഴാണ് പൊയ് വർണ്ണമെന്ന പേരിൽ 24 വരെ ഒരു മാസത്തെ പ്രദർശനം ഒരുക്കിയത്. കഴിഞ്ഞ ജൂലായിൽ വീടിന് പുറത്തെ ചുമർ അടർന്ന ഭാഗത്തിന് നിറം കൊടുത്താണ് തുടക്കമിട്ടത്. ഒമ്പത് ദിവസത്തെ രാപ്പകൽ പരിശ്രമത്തിനൊടുവിൽ മുറികളും ഊന്നുവടി, ട്രങ്ക് പെട്ടി, പഴയ ടൈപ്പ് റൈറ്റർ, മുറം, പായ, പഴയ അടുപ്പ്, മരുന്നുപെട്ടി, അമ്മി, കുഴവി തുടങ്ങിയവയെല്ലാം നിറമുള്ള ഇൻസ്റ്റലേഷനുകളായി. ചിത്രങ്ങളിൽ പതിവ് സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായ നിറങ്ങളാണ് ഉപയോഗിച്ചത്. സെപ്റ്റംബർ 25ന് ചിത്രകാരൻ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഒ.സി. മാർട്ടിൻ പുല്ലാങ്കുഴൽ വായിച്ച് ചിത്രവീടിനെ തുയിലുണർത്തി.
കെട്ടുവിട്ട് പറക്കുന്ന നിറങ്ങൾ കാണികളെ വലിയ സത്യത്തിലേക്ക് നയിക്കുന്നു.
നിരഞ്ജന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |