വിജയവാഡ (ആന്ധ്ര): ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ ഇടതുപക്ഷത്തിന്റെ സ്വതന്ത്രശക്തി ഉയർത്തിപ്പിടിക്കാൻ തത്വാധിഷ്ഠിതമായ കമ്യൂണിസ്റ്റ് ഏകീകരണമെന്ന ലക്ഷ്യം മുന്നോട്ടുവച്ച് സി.പി.ഐ, ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിലേക്ക് കടക്കുന്നു. നാളെ വിജയവാഡയിൽ പൊതുസമ്മേളനത്തോടെ തുടക്കം. കോൺഗ്രസ് അടക്കമുള്ള മതേതരകക്ഷികളുടെ വിശാല ഐക്യനിരയ്ക്കായാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തതെങ്കിൽ ഇത്തവണ കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞുള്ള ആഹ്വാനമില്ല.
പ്രതിനിധി സമ്മേളനം 15ന് രാവിലെ വിജയവാഡ എസ്.എസ് കൺവെൻഷൻ ഹാളിൽ ജനറൽസെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ്- ബി.ജെ.പി നടത്തുന്ന വിഭജന, വിധ്വംസക രാഷ്ട്രീയത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭരണഘടനയെ സംരക്ഷിക്കുന്നതിനുമായി രാഷ്ട്രീയപാർട്ടികളുടെയും വർഗ, ബഹുജനസംഘടനകളുടെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും വിശാല ഐക്യനിരയാണ് കരട് രാഷ്ട്രീയപ്രമേയത്തിൽ മുന്നോട്ടുവയ്ക്കുന്നത്.
രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിനുള്ള പങ്ക് തിരിച്ചറിയുന്നതിനാൽ ഇടത് ഐക്യം പരമപ്രധാനമാണെന്നും വിലയിരുത്തുന്നു. സി.പി.ഐ ആഹ്വാനം ചെയ്യുന്ന കമ്യൂണിസ്റ്റ് ഏകീകരണ ലക്ഷ്യത്തോട് സി.പി.എം പുറംതിരിഞ്ഞു നില്പാണ്. എന്നാൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനം സി.പി.എം പാർട്ടി കോൺഗ്രസും ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
പ്രായപരിധി എന്താവും?
പാർട്ടി ഉന്നതസമിതികളിൽ 75 വയസ് പ്രായപരിധി നിർദ്ദേശം പാർട്ടി കോൺഗ്രസ് അന്തിമമായി അംഗീകരിക്കുമോയെന്നത് ഉറ്റുനോക്കപ്പെടുന്നു. നിർദ്ദേശം പാർട്ടി കോൺഗ്രസ് അംഗീകരിച്ചാൽ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ ദേശീയ നിർവാഹകസമിതിയിൽ നിന്നൊഴിവാകും. ഇത് നടപ്പാക്കിയാലും ഇസ്മായിലിന് ഇളവുണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന കൗൺസിലിൽ നിന്ന് ഇസ്മായിലും മുതിർന്ന നേതാവ് സി.ദിവാകരനും പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടിരുന്നു. ദേശീയ നിർവാഹകസമിതിയിലേക്ക് കേരളത്തിൽ നിന്ന് കെ. പ്രകാശ്ബാബു എത്തിയേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |