കൊല്ലം: പുനലൂർ - ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണ ജോലികൾക്ക് വേഗമേറിയെങ്കിലും മാർച്ചിന് മുമ്പ് പൂർത്തിയാകാനുള്ള സാദ്ധ്യത മങ്ങുന്നു. വനമേഖലയിലൂടെ കടന്നുപോകുന്ന പാതയിൽ പോസ്റ്റുകൾ സ്ഥാപിക്കാൻ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്യണം.
പാറ പൊട്ടിച്ച് വേണം പോസ്റ്റുകൾ സ്ഥാപിക്കാനുള്ള ഫൗണ്ടേഷൻ നിർമ്മിക്കേണ്ടത്. ഇവിടങ്ങളിലേയ്ക്ക് വാഹനങ്ങൾ എത്താനുള്ള വഴികൾ ഇല്ലാത്തത് നിർമ്മാണ സാമഗ്രികളും വെള്ളവും എത്തിക്കുന്നതിന് തടസമായിട്ടുണ്ട്. ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ് യാർഡുവരെ പോസ്റ്റുകൾ സ്ഥാപിച്ചു.
ഒരു കിലോമീറ്റർ ദൂരത്ത് 14 മുതൽ 17 വരെ പോസ്റ്റുകളാണ് വേണ്ടത്. പാതയിൽ കൂടുതൽ വളവുകൾ ഉള്ളതിനാൽ കൂടുതൽ പോസ്റ്റുകൾ വേണ്ടിവരും. ന്യൂ ആര്യങ്കാവ് ഭാഗത്ത് പാറപൊട്ടിക്കുന്നതിനുള്ള അനുമതി വൈകുന്നതും ജോലികളെ ബാധിച്ചിട്ടുണ്ട്.
നിർമ്മാണ പുരോഗതി ഇങ്ങനെ
1. ന്യൂ ആര്യങ്കാവ് മുതൽ തെന്മല വരെ ഫൗണ്ടേഷൻ ജോലികൾ 50 ശതമാനം പൂർത്തയായി
2. തെന്മല മുതൽ പുനലൂർ വരെ ഫൗണ്ടേഷൻ ജോലികൾ ആരംഭിച്ചിട്ടില്ല
3. ഇടമൺ മുതൽ പുനലൂർ വരെ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി
4. പുനലൂരിൽ സ്ഥാപിക്കുന്ന സബ് സ്റ്റേഷൻ നിർമ്മാണത്തിൽ അനിശ്ചിതത്വം
5. സബ് സ്റ്റേഷൻ ഇലക്ട്രിഫിക്കേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ കെ.എസ്.ഇ.ബിയുടെ അനാസ്ഥ
6. എസ്റ്റിമേറ്റ് ലഭിച്ചാലേ റെയിൽവേയ്ക്ക് തുക അടയ്ക്കാനാകൂ
ആകെ ദൂരം - 49 കിലോ മീറ്റർ
വേണ്ട പോസ്റ്റുകൾ - 1400
തുരങ്കങ്ങൾ - 6 (രണ്ട് കിലോമീറ്റർ വീതം)
റെയിൽപാത വളവ് - 10 ഡിഗ്രി വരെ
വനത്തിലൂടെയുള്ള പാതയിൽ നിർമ്മാണ സാമഗ്രികൾ എത്തിക്കുക ദുഷ്കരമാണ്. ട്രോളികൾ ഉപയോഗിക്കേണ്ടി വരുന്നു. പാലങ്ങളിലെ പ്രതിസന്ധിയും നീളുന്നു.
റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |