ചിറ്റൂർ: സ്‌പിരിറ്റ് മാഫിയ എക്‌സൈസ് അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് കോൺഗ്രസ് ചിറ്റൂർ എക്‌സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി. പാലക്കാട് ജില്ലക്കാരനായ മന്ത്രി വകുപ്പ് ഭരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും അഴിമതിക്കാരും കൈകൂലിക്കാരുമായ ഉദ്യോഗസ്ഥർ മാത്രമായി ചിറ്റൂരിൽ ഒരു എക്‌സൈസ് ഓഫീസ് പ്രവർത്തിക്കുന്നത് നാണക്കേടാണ്. ഒന്നുകിൽ ഈ ഓഫീസ് നിറുത്തലാക്കുക അല്ലെങ്കിൽ സമർത്ഥരായ ആളുകളെ നിയമിക്കുക എന്ന് സമരക്കാർ ആവശ്യപ്പെട്ടു. മണൽത്തോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ തോട്ടത്തിൽ നിന്നും തൃശൂർ ഇന്റലിജൻസ് എക്‌സൈസ് പാർട്ടി 1500 ലിറ്റർ സ്പിരിറ്റ് പിടിച്ചതിൽ ചിറ്റൂർ എക്‌സൈസ് ഓഫീസിലെ ജീവനക്കാരെ കൂടി അന്വഷണ പരിധിയിൽ കൊണ്ടുവരണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.
ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. സദാനന്ദൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്. തണികാചലം, കെ.സി. പ്രീത്, കൊഴിഞ്ഞമ്പാറ ബ്ലോക്ക് പ്രസിഡന്റ് പി. രാജമാണിക്കം, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, മദ്യവ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ബാലചന്ദ്രൻ, മണ്ഡലം പ്രസിഡന്റ്മാരായ ആർ. ബാബു, കെ. ഭുവൻദാസ്, എ. ഹരിദാസ്, എ. രാഘവൻ, എ.ടി. ശ്രീനിവാസൻ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |