ന്യൂഡൽഹി: 2020 - 21ലെ കൊവിഡ് കാലത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ 39 ശതമാനം പേർക്ക് ഒരു ദിവസം പോലും ജോലി ലഭിച്ചില്ലെന്ന് റിപ്പോർട്ട്. 36 ശതമാനം പേർക്ക് മാത്രമാണ് 15 ദിവസത്തിനുള്ളിൽ വേതനം ലഭിച്ചത്. അസിം പ്രേംജി യൂണിവേഴ്സിറ്റി നാഷണൽ കൺസോർഷ്യം ഒഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുമായി ചേർന്ന് നാല് സംസ്ഥാനങ്ങളിലെ എട്ട് ബ്ലോക്കുകളിലുള്ള 2,000 വീടുകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്.
2021 നവംബർ - ഡിസംബർ മാസങ്ങളിൽ ബീഹാറിലെ ഫുൽപരസ്, ഛതാപൂർ, കർണാടകയിലെ ബിദാർ, ദേവദുർഗ, ഖൻവ, മദ്ധ്യപ്രദേശിലെ ഘടിഗാവ്, വാർധ, മഹാരാഷ്ട്രയിലെ സുർഗാന എന്നിവടങ്ങളിലായിരുന്നു സർവേ. ശരാശരി 77 ദിവസത്തെ ജോലിയാണ് തൊഴിൽ കാർഡ് ഉള്ളവർക്ക് ലഭിക്കേണ്ടത്.
ആവശ്യത്തിന് ജോലി ഇല്ലാത്തതും പ്രശ്നമായെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിൽ കാർഡുള്ള 63 ശതമാനം കുടുംബങ്ങളാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഒരുവർഷം 100 ദിവസത്തെ ജോലിയാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലാളികൾക്ക് നൽകേണ്ടത്. എന്നാൽ മുൻ വർഷങ്ങളേക്കാൾ കൂടുതൽ നിരവധി കുടുംബങ്ങൾക്ക് ജോലി നൽകാൻ തൊഴിലുറപ്പിന് കഴിഞ്ഞെന്നും സർവേയിലുണ്ട്.
നൽകേണ്ടത് 100 ദിവത്തെ ജോലി
സർവേ നടന്ന സംസ്ഥാനങ്ങൾ- 4 (ബീഹാർ, മഹാരാഷ്ട്ര, കർണാടക, മദ്ധ്യപ്രദേശ്)
സർവേ നടന്ന ബ്ലോക്ക് പഞ്ചായത്തുകൾ- 8
പങ്കെടുത്ത വീടുകൾ- 2,000
ഒരു ദിവസം പോലും ജോലി കിട്ടാത്തവർ- 39 %
15 ദിവസത്തിനുള്ളിൽ കൂലി ലഭിച്ചവർ- 36 %
ഒരു തൊഴിലാളിക്ക് ശരാശരി നൽകേണ്ട തൊഴിൽ ദിനം- 77
ഒരുവർഷം ആകെ നൽകേണ്ട തൊഴിൽ ദിനം- 100
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |