കൊട്ടാരക്കര : കോട്ടാത്തലയിലെ കൽമണ്ഡപം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഗസറ്റ് വിജ്ഞാപനമായി. നടപടിക്രമങ്ങൾ പൂർത്തിയായാൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.കൊട്ടാരക്കര- പുത്തൂർ റോഡിന് സമീപത്തായി കോട്ടാത്തല ജംഗ്ഷനിൽ ജനത വായനശാല അങ്കണത്തിലാണ് നൂറ്റാണ്ടുകളുടെ ശേഷിപ്പായ മണ്ഡപമുള്ളത്.
നിലംപൊത്താറായ മേൽക്കൂര
രണ്ടര വർഷം മുൻപ് വായനശാല വളപ്പിലെ ആൽമരത്തിന്റെ കൊമ്പ് നിലംപൊത്തിയപ്പോഴാണ് മണ്ഡപത്തിന്റെ മേൽക്കൂര തകർന്നത്. ആൽമരം പിന്നീട് കടപുഴകി വീണത് കുറേശെ കത്തിച്ച് നീക്കുകയായിരുന്നു. മണ്ഡപത്തിന്റെ തകർച്ച പരിഹരിക്കാൻ ആരും നാളിതുവരെ തയ്യാറായതുമില്ല. ഓടുകൾ പൊട്ടിത്തകർന്ന് മേൽക്കൂര മുഴുവൻ നശിച്ച് നിലംപൊത്താറായ സ്ഥിതിയിലാണ്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഇടപെടീലിനെ തുടർന്നാണ് മണ്ഡപം സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുന്നത്.
ഇനി സംരക്ഷിക്കപ്പെടും
പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതോടെ കോട്ടാത്തല കൽമണ്ഡപം സംരക്ഷിക്കപ്പെടും. മണ്ഡപം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. അടിസ്ഥാനവും തൂണുകളും മുകളിൽ ഉത്തരമായി സ്ഥാപിച്ചിരിക്കുന്നതും കരിങ്കല്ലാണ്. മണ്ഡപത്തിന്റെ നാല് തൂണുകളിലും രാജാവിനെയും രാജ്ഞിയെയും ഗണപതിയെയും മഹാലക്ഷ്മിയെയും കൊത്തിയൊരുക്കിയിട്ടുണ്ട്. മേൽക്കൂരയിൽ ഓട് പാകിയതാണ്. നാട്ടുകൂട്ടം കൂടിയിരുന്നതും ഈ കൽമണ്ഡപത്തിലാണെന്ന് പറയപ്പെടുന്നു. അടിസ്ഥാനവും കൽത്തൂണുകളുമടക്കം നിലനിറുത്തിക്കൊണ്ടുതന്നെ മേൽക്കൂര പുതുക്കിപ്പണിത് നവീകരിക്കാനാണ് പദ്ധതി തയ്യാറാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |