കൊല്ലങ്കോട്: കേരള കർഷകസംഘം നേതാക്കൾ പറമ്പിക്കുളം ഡാം സന്ദർശിച്ച് തകർന്ന ഷട്ടർ പുനഃസ്ഥാപിക്കുന്ന കാര്യത്തെ കുറിച്ച് കേരള, തമിഴ്നാട് ജലവിഭവ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ഒക്ടോബർ അവസാനത്തോടെ ഷട്ടർ സ്ഥാപിക്കാൻ കഴിയുമെന്നും നവംബർത്ത ആദ്യം തന്നെ പരിശോധനകൾ പൂർത്തിയാക്കി ഡാമിൽ ജലം സംഭരിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേരളത്തിലെ രണ്ടാം വിള നെൽകൃഷിക്കും ശുദ്ധജല വിതരണ പദ്ധതികൾക്കും ജലക്ഷാമം വരാതിരിക്കാൻ ആവശ്യമായ ജലം വിതരണം ചെയ്യാൻ തടസമില്ലെന്നും കേരളത്തിലേക്ക് ജലം നൽകുന്ന ആളിയാർ ഡാം പൂർണ സംഭരണ ശേഷിയിലാണെന്നും ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
തമിഴ്നാട് ഉദ്യോസ്ഥർ കേരളത്തിന് ആവശ്യമായതും അർഹതപ്പെട്ടതുമായ ജലം നൽകാൻ സന്നദ്ധരായതിനാൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് കർഷക സംഘം നേതാക്കൾ പറഞ്ഞു. കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ, സെക്രട്ടറി എം.ആർ. മുരളി, ട്രഷറർ എസ്. സുഭാഷ് ചന്ദ്ര ബോസ്, ജില്ലാ ഭാരവാഹികളായ ജോസ് മാത്യു , വി.സി. രാമചന്ദ്രൻ, ശാലിനി കറുപ്പേഷ്, ജില്ലാ കമ്മറ്റി അംഗം എം. നാരായണനുണ്ണി, ഏരിയാ പ്രസിഡന്റ് കെ. കലാധരൻ, സെക്രട്ടറി ടി.കെ. പരമേശ്വരൻ, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ആർ. ചിന്നക്കുട്ടൻ എന്നിവരാണ് പറമ്പിക്കുളം സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |