പുനലൂർ: തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ കുറവൻതാവളം എസ്റ്റേറ്റ് ലയത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവാവിലെ തെന്മല പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം ഒറ്റശേഖരപുരം മുളമൂട്ടുവിളാകം പുത്തൻവീട്ടിൽ നിതിൻ നന്ദു(25)വിനെയാണ് തെന്മല എസ്.ഐ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിലുളള പൊലീസ് അറസ്റ്റ് ചെയ്തത്. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് ഭാര്യ വത്സലയുടെയും മകൻ ഷിബിന്റെയും ആറ് പവനോളം വരുന്ന ആഭരണങ്ങളാണ് പ്രതി കവർന്നത്. കുടുംബാംഗങ്ങൾ ജോലിക്ക് പോയ സമയത്ത് വീടിന്റെ പുറക് വശത്തെ വാതിൽ തുറന്നായിരുന്നു മോഷണം. ശ്രീകുമാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സമീപവാസികളെ ചോദ്യം ചെയ്തു. ചില ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് മാമ്പഴത്തറയിൽ പൂജ പഠിക്കാൻ എത്താറുളള നിതിനെയും ഇതിനിടെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ സമീപത്തെ വനത്തിൽ ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസും നാട്ടുകാരും ചേർന്ന് വനത്തിലും വനാർത്തികളിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും പുറത്ത് ഇറങ്ങി യുവാവ് രക്ഷപ്പെടുന്നതിനിടെ പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ വലയിലാക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു. എസ്.ഐ.സജികുമാർ, എ.എസ്.ഐമാരായ പ്രതാപൻ, സന്തോഷ്കുമാർ, സി.പി.ഒ.അനീഷ്കുമാർ, അഭിലാഷ്, അനൂപ്, വാർഡ് അംഗം സിബിൽ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള പ്രതിക്കെതിരെ കാട്ടാക്കട,വെള്ളടറ,ആര്യനാട്, കർണ്ണാടക തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |