ടെഹ്‌റാൻ : ഇറാനിൽ രാഷ്ട്രീയ തടവുകാരെയും ഭരണകൂടത്തിനെതിരെ വിമർശിക്കുന്നവരെയും പാർപ്പിക്കുന്ന ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലുണ്ടായ തീപിടിത്തത്തിൽ 4 മരണം. 61 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
ജയിലിൽ നിന്ന് വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേട്ടതായി ഇറാനിയൻ മാദ്ധ്യമങ്ങൾ പറയുന്നു. ജയിൽപ്പുള്ളികൾ തമ്മിലെ ഏറ്റുമുട്ടലാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണെന്നും സൂചനയുണ്ട്. തീപിടിത്തത്തിന് പിന്നാലെ തടവുകാരുടെ കുടുംബങ്ങളെയും അഭിഭാഷകരെയും ജയിൽ പരിസരത്ത് വിലക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തിരുന്നു.
ജയിൽ യൂണിഫോമുകൾ സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിന് തടവുകാർ തീയിടുകയായിരുന്നെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ജയിൽ അധികൃതർ അറിയിച്ചു. തടവുകാർ തമ്മിലെ ഏറ്റുമുട്ടലിന്റെ കാരണം വ്യക്തമല്ല.
നിലവിൽ ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ സമരങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമായിരുന്നോ തീപിടിത്തമെന്നും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ഇറാനിലെ മുൻ പ്രസിഡന്റ് അക്ബർ ഹാഷെമി റഫ്സൻജാനിയുടെ മകൻ മെഹ്ദി ഹാഷെമി ഈ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. ഇയാളെ താത്കാലികമായി വിട്ടയച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |