ന്യൂഡൽഹി: ഋതുമതിയായ പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ നബംബർ ഏഴിന് വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. മുതിർന്ന അഭിഭാഷകൻ രാജശേഖരറാവുവിനെ സുപ്രീംകോടതി കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ച കോടതി ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ചു.
ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ശൈവ വിവാഹം തടയുന്നതിനുള്ള നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വ്യവസ്ഥകൾക്കെതിരാണ് ബാലാവകാശ കമ്മിഷന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഗൗരവമേറിയ വിഷയമായതിനാൽ ഹൈക്കോടതി വിധിയിലെ രണ്ട് ഖണ്ഡികകൾ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ മറ്റ് ഹൈക്കോടതികൾ സമാനമായ വിധി പുറപ്പെടുവിക്കില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ വിവാഹമെന്നായിരുന്നു പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പ്രായപൂർത്തിയായില്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഋതുമതിയായ 16 വയസിന് മുകളിൽ പ്രായമുള്ള മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |