കൊച്ചി: എറണാകുളം ലാ കോളേജിലെ ചായ വില്പനക്കാരൻ സുബ്ബയ്യയുടെ ഭാര്യ പേച്ചിയമ്മയ്ക്ക് കാൻസറാണെന്ന് അറിഞ്ഞ
രണ്ടാം വർഷ നിയമവിദ്യാർത്ഥി അച്യുത് ഷേണായി സഹായിക്കാൻ വരച്ചു കൂട്ടിയത് നാല്പത് ചിത്രങ്ങൾ. അതു വിറ്റുകിട്ടുന്ന മുഴുവൻ തുകയും സുബ്ബയ്യക്ക് അവകാശപ്പെട്ടതാണ്.
സൈക്കിളിൽ ചായയും പലഹാരങ്ങളുമായി ദിവസവുമെത്തുന്ന 58കാരനായ തമിഴ്‌നാടുകാരൻ സുബ്ബയ്യ നാല്പതു വർഷമായി ഈ കലാലയത്തിന്റെ ഭാഗമാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബെച്ചു കുര്യൻ എന്നിവരുൾപ്പെടെ ജഡ്ജിമാരും ഹൈക്കോടതി അഭിഭാഷകരും കേന്ദ്ര-സംസ്ഥാന സർക്കാർ ഉന്നത ഉദ്യോഗസ്ഥരുമെല്ലാം പഠനകാലത്ത് സുബ്ബയ്യയുടെ ചായയുടെ രുചിയറിഞ്ഞവർ. ലാ കോളേജിൽ നിന്ന് പഠിച്ചിറങ്ങി ഉന്നതങ്ങളിലെത്തിയവരിൽ പലരും സഹായിച്ചു. പേച്ചിയമ്മയുടെ ശസ്ത്രക്രിയക്ക് ആറ് ലക്ഷത്തോളം രൂപ ചെലവായി. തുടർചികിത്സയാണ് വെല്ലുവിളി. സുബ്ബയ്യയുടെ മക്കൾക്കും ചായവില്പനയാണ് ജീവിതമാർഗം.
സുബ്ബയ്യയുടെ അവസ്ഥയറിഞ്ഞ കോളേജ് കാന്റീൻ നടത്തിപ്പുകാർ താത്കാലിക ജോലി നൽകി. അതിനിടെയാണ് അച്യുത് ഷേണായി വിവരം അറിയുന്നത്.
മട്ടാഞ്ചേരി സ്വദേശിയായ പിതാവ് ദിനേശ് ഷേണായിയെപ്പോലെ, ചിത്രരചന ഹരമാക്കിയ അച്യുത് ഷേണായി ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. കാര്യമറിഞ്ഞപ്പോൾ, പിതാവും കുടുംബാംഗങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് നാല്പത് ചിത്രങ്ങൾ പിറന്നത്. പ്രദർശനം നടത്തി ചിത്രങ്ങൾ വില്ക്കണമെന്ന താല്പര്യം അറിഞ്ഞ് കോളേജ് പ്രിൻസിപ്പാൾ അടക്കം പിന്തുണച്ചു. കോളേജ് വളപ്പിൽ വേദിയുമൊരുങ്ങി.
പ്രദർശനത്തിനു മുമ്പേ ചിത്രങ്ങൾ വിറ്റു
അക്രിലിക്കിൽ വരച്ച 40 ചിത്രങ്ങളാണ് ഇന്നലെ മുതൽ ഏഴു ദിവസം ലാ കോളേജിൽ പ്രദർശിപ്പിക്കുന്നത്. 2,000 രൂപയാണ് അടിസ്ഥാന വില. വാങ്ങാൻ വരുന്നവർ സദുദ്ദേശ്യം മനസിലാക്കി സ്വയം ഉയർന്ന വില നൽകി വാങ്ങുകയാണ്. എട്ടെണ്ണം വിറ്റു കഴിഞ്ഞു.
പ്രളയകാലത്തും തുണച്ച് വര
2018ലെ പ്രളയകാലത്ത് ലളിതകലാ അക്കാഡമി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ തത്സമയം വരച്ച ചിത്രങ്ങൾ വിറ്റ് 10,000 രൂപ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട് അച്യുത്. ചരിത്ര സ്മാരകങ്ങൾക്ക് മുന്നിലിരുന്ന് തൽസമയം വരച്ച് കാണികൾക്കു തന്നെ വിൽക്കുന്നതാണ് അച്യുതിന്റെയും പിതാവ് ദിനേശ് ഷേണായിയുടെയും രീതി.
`ചിത്രങ്ങൾ മുഴുൻ വിറ്റുപോകുമെന്ന് ഉറപ്പുണ്ട്. മുഴുവൻ തുകയും സുബ്ബയ്യക്കുള്ളതാണ്.'
-അച്യുത് ഷേണായി
ഫോൺ: 8547510832
`അച്യുതിന്റെ നല്ലമനസിന് നന്ദിയെത്ര പറഞ്ഞാലും മതിയാവില്ല.'
-സുബ്ബയ്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |