SignIn
Kerala Kaumudi Online
Saturday, 27 April 2024 12.37 AM IST

ചൈനീസ് പാർട്ടി കോൺഗ്രസിൽ ഗാൽവൻ കമാൻഡറും

chin

ബീജിംഗ്: 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ കേണലടക്കം 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിൽ കലാശിച്ച ഏ​റ്റുമുട്ടലിൽ പരിക്കേ​റ്റ ചൈനീസ് മിലിട്ടറി കമാൻഡർ ക്വി ഫാബാവോയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം ദേശീയ കോൺഗ്രസിൽ പങ്കെടുപ്പിച്ചു. ഞായറാഴ്ചയാണ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ നേതൃത്വത്തിൽ ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ പാർട്ടി കോൺഗ്രസ് തുടങ്ങിയത്.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും പീപ്പിൾസ് ആംഡ് പൊലീസിന്റെയും 304 പ്രതിനിധികളിൽ ഒരാളായാണ് ക്വി എത്തിയത്. ഗാൽവനിൽ ഇന്ത്യൻ സൈനികരുമായി ക്വി ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ഞായറാഴ്ച കോൺഗ്രസിനിടെ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടലുണ്ടാകുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോ ആണിത്. ഗാൽവൻ സംഭവത്തിന് പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഷീ ജിൻപിംഗിന്റെ പ്രസംഗത്തിന് മുന്നേ ഹാളിലെ ഭീമൻ സ്ക്രീനിൽ പ്രദർശിപ്പിച്ച രാജ്യത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന ദൈർഘ്യമേറിയ വീഡിയോയിലാണ് ഗാൽവൻ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നത്. ചൈന യുദ്ധസാഹചര്യങ്ങളിൽ സൈനിക പരിശീലനം തീവ്രമാക്കുമെന്നും സംയുക്ത പരിശീലനം,​ ഫോഴ്സ് - ഓൺ - ഫോഴ്സ് പരിശീലനം,​ ഹൈടെക് പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്നും പ്രസംഗത്തിനിടെ ഷീ പറഞ്ഞിരുന്നു.

എന്നാൽ തായ്‌വാനുള്ള മുന്നറിയിപ്പായാണ് ഷീ സൈനിക പരാമർശം നടത്തിയത്. തായ്‌വാന് നേരെ സൈനിക നടപടി പ്രയോഗിക്കാനും ചൈനയ്ക്ക് അധികാരമുണ്ടെന്ന് ഷീ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയെ മുഖ്യഎതിരാളിയായി ചൈന കാണുന്നുവെന്നതിന്റെ ഉദാഹരണമായാണ് വീഡിയോ പ്രദർശിപ്പിച്ചിരിക്കുന്നത്. നിലവിൽ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾക്ക് ഇത് ഇടയാക്കിയേക്കും.

അതേ സമയം,​ ഇതാദ്യമായല്ല ക്വി ഫാബാവോയെ ഉന്നത സർക്കാർ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്. ഗാൽവൻ സംഘർഷത്തിന് പിന്നാലെ ക്വിയ്‌ക്ക് ചൈന ഹീറോ പരിവേഷം നൽകുകയും 'ഹീറോ റെജിമെന്റൽ കമാൻഡർ ഫോർ ഡിഫൻഡിംഗ് ദ ബോർഡർ" പദവി നൽകുകയും ചെയ്തിരുന്നു. ക്വിയെ കഴിഞ്ഞ ഫെബ്രുവരിയിൽ ചൈന ആതിഥേയത്വം വഹിച്ച ശീതകാല ഒളിമ്പിക്സിന്റെ ദീപശിഖാ വാഹകനാക്കിയത് വിവാദമായിരുന്നു.

ഇതിൽ പ്രതിഷേധിച്ച് ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന സമാപനച്ചടങ്ങുകൾ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഗാൽവൻ താഴ്‌വരയിൽ തങ്ങൾ വിജയം നേടിയെന്നും നാല് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു ചൈനയുടെ അവകാശവാദം. എന്നാൽ,​ 43 മുതൽ 67 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യയും വിദേശ ഏജൻസികളും ചൂണ്ടിക്കാട്ടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.